മത്സരത്തിൽ അമൃത്സറിനായി ഓപ്പണറായി ഇറങ്ങിയ അഭിഷേകും സഹ ഓപ്പണർ അഭയ് ചൗധരിയും ചേർന്ന് എതിർ ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയ്ക്കാണ് അമൃത്സറിലെ ഗാന്ധി ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.

ചണ്ഡീഗഡ്: പഞ്ചാബ് ഇന്‍റർ ഡിസ്ട്രിക്ട് സീനിയർ ഏകദിന ടൂർണമെന്‍റിൽ എതിരാളികളെ അക്ഷരാർത്ഥത്തിൽ തച്ചുടച്ച് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശർമ. ടാൺ തരൺ സീനിയർ ടീമിനെതിരായ മത്സരത്തിൽ അമൃത്സറിനായി കളത്തിലിറങ്ങിയ അഭിഷേക്, വെറും 91 പന്തിൽ നിന്ന് 233 റൺസെന്ന അമാനുഷിക പ്രകടനമാണ് പുറത്തെടുത്തത്. മൈതാനത്തിന്‍റെ നാലുപാടും സിക്സറുകൾ പറത്തിയ ഈ ഇടംകയ്യൻ ബാറ്ററുടെ വെടിക്കെട്ട് ബാറ്റിംഗിൽ 25 സിക്സറുകളും 15 ഫോറുകളുമാണ് ഉൾപ്പെട്ടിരുന്നത്. ബൗണ്ടറികളിൽ നിന്ന് മാത്രം അഭിഷേക് അടിച്ചെടുത്തത് 210 റൺസ്. സിക്സുകളില്‍ നിന്ന് മാത്രം നേടിയത് 150 റണ്‍സ്. ബൗണ്ടറിയില്‍ നിന്നല്ലാതെ 23 റണ്‍സ് മാത്രമായിരുന്നു അഭിഷേക് നേടിയത്. 256.04 സ്ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.

ആദ്യ വിക്കറ്റിൽ 305 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട്

മത്സരത്തിൽ അമൃത്സറിനായി ഓപ്പണറായി ഇറങ്ങിയ അഭിഷേകും സഹ ഓപ്പണർ അഭയ് ചൗധരിയും ചേർന്ന് എതിർ ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയ്ക്കാണ് അമൃത്സറിലെ ഗാന്ധി ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 305 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അഭിഷേക് ഒരറ്റത്ത് തകർത്തടിച്ചപ്പോൾ 85 പന്തിൽ നിന്ന് 93 റൺസ് നേടി അഭയ് ചൗധരി മികച്ച പിന്തുണ നൽകി.

Scroll to load tweet…

ഇരുവരുടെയും ബാറ്റിംഗ് കരുത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസെന്ന കൂറ്റൻ സ്കോറാണ് അമൃത്സർ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ടാൺ തരണിന് 50 ഓവറിൽ 8 വിക്കറ്റിന് 313 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗിൽ വിസ്മയം തീർത്തതിന് പുറമെ ബൗളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തിയ അഭിഷേക് ശർമ, അമൃത്സറിന് 220 റൺസിന്‍റെ കൂറ്റൻ ജയം സമ്മാനിക്കുകയായിരുന്നു. സിംബാബ്‌വെ പര്യടനത്തിൽ മോശം ഫോമിലായിരുന്ന അഭിഷേകിന്‍റെ ഓപ്പണര്‍ സ്ഥാനത്തിനെതിരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. സിംബാബ്‌ലെക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ 1, 8, 2 എന്നിങ്ങനെ വെറും 11 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇന്‍റർ ഡിസ്ട്രിക്ട് ടൂർണമെന്‍റിലെ പ്രകടനം ഔദ്യോഗിക ലിസ്റ്റ്-എ റെക്കോർഡുകളിൽ ഉൾപ്പെടില്ലെങ്കിലും, ബാറ്റിംഗ് ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ അഭിഷേകിനെ ഈ പ്രകടനം തുണക്കുമെന്നാണ് കരുതുന്നത്.

Scroll to load tweet…

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക