ലണ്ടന്‍: സ്പ്രിന്‍റില്‍ അമേരിക്കയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നുവെന്ന സൂചനയാണ് ബോള്‍ട്ടിന്‍റെ വിടവാങ്ങൽ മത്സരം നൽകു ന്നത്. 2 തവണ മരുന്നടിക്ക് പിടിക്കപ്പെട്ട ഗാട്‍‍ലിന്‍റെ ജയം അത് ലറ്റിക്സിന് നല്ല വാര്‍ത്തയുമല്ല. 1990കളില്‍ ലോക അത് ലറ്റിക്സിലെ തലയെടുപ്പുള്ള താരം മൈക്കല്‍ ജോൺസനായിരുന്നെങ്കില്‍ , 21ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മൗറീസ് ഗ്രീനും ജസ്റ്റിന്‍ ഗാട്‍‍ലിനും വേഗപ്പോരില്‍ അമേരിക്കയുടെ പതാകവാഹകരായി. 

ബീജിംഗിലെ കിളിക്കൂട്ടിൽ ബോള്‍ട്ട് അവതരിച്ചതോടെ ജമൈക്കയായി ലോക അത് ലറ്റിക്സിലെ പവര്‍ഹൗസ് . 3 ഒളിംപിക്സുകളിലും 4 ലോക ചാംപ്യന്‍ഷപ്പുകളിലും ജമൈക്കന്‍ കരുത്തിന് മുന്നിൽ അമേരിക്ക തലകുനിച്ചു. എന്നാല്‍ ബോള്‍ട്ടിന്‍റെ വിടവാങ്ങൽ മത്സരം സ്പ്രിന്‍റില്‍ അമേരിക്കയുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയാണ് .

21കാരനായ കോള്‍മാന് ഒന്നാമനായി ഓടിയെത്തിയിരുന്നെങ്കില്‍, അനിവാര്യമായ തലമുറമാറ്റമെന്ന് ആശ്വസിക്കാമായിരുന്നു. എന്നാൽ രണ്ട് വട്ടം മരുന്നടിക്ക് പിടിക്കപ്പെട്ട് 5 വര്‍ഷത്തെ വിലക്ക് നേരിട്ട ജസ്റ്റിന്‍ ഗാട്‍ലിന്‍റെ വിജയം ശുഭസൂചനയൊന്നുമല്ല നൽകുന്നത് . ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരെ അകറ്റി നിര്‍ത്തുകയാകും ഭാവിയിൽ അത് ലറ്റിക്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന മുന്നറിയിപ്പ് ബോള്‍ട്ട് നല്‍കിയിട്ട് മണിക്കൂറുകളായില്ല.

100 മീറ്റര്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 30 പ്രകടനങ്ങളില്‍ 9 എണ്ണം ഉസൈന്‍ ബോള്‍ട്ടിന്‍റെ പേരിലാണ്. കരിയറിൽ
എപ്പോഴെങ്കിലും മരുന്നടിക്ക് പിടിക്കപ്പെട്ടിട്ടുണ്ട്, ബാക്കിയുള്ള 21 അതിവേഗക്കാരും. ബോള്‍ട്ടില്ലാത്ത ട്രാക്കിനെ ആശങ്കപ്പെടുത്തുന്നതും ഈ കണക്കുകളാകും