ലോകകപ്പ് അടുത്തെത്തി നില്‍ക്കെ താരത്തിന് വിശ്രമം നല്‍കണമെന്നാണ് ദേശീയ അര്‍ജന്റീനയുടെ ആവശ്യം.

ബാഴ്‌സലോണ: ലിയോണല്‍ മെസിയെ കുറിച്ചുള്ള ആധിയിലാണ് അര്‍ജന്റീന ദേശീയ ടീം. സൂപ്പര്‍ താരത്തിനേറ്റ ഹാംസ്ട്രിങ് ഇഞ്ചുറി കാര്യമാക്കാതെ ബാഴ്‌സലോണ തുടര്‍ച്ചയായി കളിപ്പിക്കുന്നതാണ് അര്‍ജന്റീന കോച്ച് ജോര്‍ജ് സാംപോളിയെ വിഷമിപ്പിക്കുന്നത്. ലോകകപ്പ് അടുത്തെത്തി നില്‍ക്കെ താരത്തിന് വിശ്രമം നല്‍കണമെന്നാണ് ദേശീയ അര്‍ജന്റീനയുടെ ആവശ്യം.

പരുക്ക് കാരണം ഇറ്റലി, സ്‌പെയ്ന്‍ എന്നിവര്‍ക്കെതിരേ സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല. പിന്നാലെ ലാ ലിഗയില്‍ വലന്‍സിയക്കെതിരേ പകരക്കാരനായിട്ടാണ് കളിച്ചത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ റോമയ്‌ക്കെതിരേ കളിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇരുപാദങ്ങളിലും ഗോളൊന്നും നേടന്‍ മെസിക്ക് സാധിച്ചില്ല. രണ്ടാം പാദത്തില്‍ തോറ്റതോടെ ബാഴ്‌സലോണയ്ക്ക് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു. പരുക്ക് പൂര്‍ണമായും മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മെസിയുടെ പ്രകടനം. 

Scroll to load tweet…

എന്നാല്‍ ബാഴ്‌സ് കോച്ച് ഏണസ്‌റ്റോ വാല്‍വര്‍ദെ അര്‍ജന്റീനയുടെ വാദം തള്ളി കളഞ്ഞു. മെസിയുടെ പരുക്കിനെ കുറിച്ച് ആധി വേണ്ടെന്നും, അയാളില്‍ ഇനിയും ഊര്‍ജം ബാക്കിയുണ്ടെന്നും വാല്‍വര്‍ദെ. മാത്രമല്ല, സെല്‍റ്റാ വിഗോയ്‌ക്കെതിരേ മെസിയെ കളിപ്പിക്കില്ല. അടുത്ത ആഴ്ച കോപ്പ ഡെല്‍ റേ ഫൈനലില്‍ വലന്‍സിയയെ നേരിടേണ്ടി വരുന്നതിനാലാണിതെന്നും വാല്‍വര്‍ദെ കൂട്ടിച്ചേര്‍ത്തു.