രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 40 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ട്വന്റി-20യില്‍ 7000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. 212 മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം.

അതിവേഗം, 7000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമാണ് കോലി. 192 മത്സരങ്ങളില്‍ 7000 പിന്നിട്ട ക്രിസ് ഗെയ്‌ല്‍ ആണ് കോലിയേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരം. ഗെയിലിനും കോലിക്കും പുറമെ മക്കല്ലം, പൊള്ളാര്‍ഡ്, വാര്‍ണര്‍, ബ്രാഡ് ഹോഡ്ജ്, ഡ്വയിന്‍ സ്മിത്ത്, ഷൊയൈബ് മാലിക്ക് എന്നിവരാണ് ട്വന്റി-20യില്‍ 7000 റണ്‍സ് പിന്നിട്ട മറ്റ് താരങ്ങള്‍.

രാജ്യാന്തര ട്വന്റി-20 റണ്‍സ് നേത്തില്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്(2140) പിന്നില്‍ രണ്ടാം സ്ഥാനത്താണ് കോലിയിപ്പോള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കീവിസിന്റെ കോളിന്‍ മണ്‍റോയ്ക്ക് സ്വന്തമായി.