കാൺപുർ: വിജയനായകനെന്ന വിശേഷണത്തിലേക്ക് ക്യാപ്റ്റൻ കൂൾ ധോണിയേക്കാൾ വളർന്ന് വിരാട് കോലി. കാൺപൂർ ഏകദിനത്തിൽ ത്രസിപ്പിക്കുന്ന വിജയം നേടിയ കോലി ഗ്രീൻപാർക്ക് വിടുംമുമ്പ് ഒരുപിടി റിക്കാർഡുകളും സ്വന്തമാക്കി. തുടർച്ചയായ ഏഴു പരമ്പര വിജയമെന്ന മോഹിപ്പിക്കുന്ന റിക്കാർഡാണ് കോഹ്ലിയുടെ നായകത്വത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. തുടർ ജയങ്ങളിൽ ധോണിയുടേയും ദ്രാവിഡിന്റെയും പേരിലുണ്ടായിരുന്ന റിക്കാർഡാണ് കോഹ്ലി മറികടന്നത്.
കോഹ്ലിയുടെ നായകത്വത്തിൽ ടീം ഇന്ത്യ ഒരു പരമ്പരയും തോറ്റിട്ടില്ല. കഴിഞ്ഞ രണ്ടു വർഷവും നാട്ടിൽ ഒരു പരമ്പരപോലും തോറ്റിട്ടില്ലെന്ന റിക്കാർഡും കോഹ്ലിക്ക് കാത്തുസൂക്ഷിക്കാനായി. സെഞ്ചുറി പ്രകടനത്തോടെ കോഹ്ലി 9000 ക്ലബ്ബിൽ അംഗത്വമെടുക്കുകയും ചെയ്തു. 194 ഇന്നിംഗ്സുകളിൽനിന്നാണ് കോഹ്ലിയുടെ റണ്‍വേട്ട.
ഇത് റിക്കാർഡാണ്. 205 ഇന്നിംഗ്സുകളിൽനിന്നു 9000 പൂർത്തിയാക്കിയ ദിക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ല്യേഴ്സാണു കോഹ്ലിക്കു പിന്നിൽ നിൽക്കുന്നത്. 202മത് ഏകദിനത്തിലാണ് കോഹ്ലി കിവീസിനെതിരേ പാഡണിയുന്നത്. കൂടാതെ, ഇന്ത്യൻ നായകനെന്ന നിലയിൽ 5000 റണ്‍സും കോഹ്ലി പൂർത്തിയാക്കി. 93 ഇന്നിംഗ്സുകളിലാണ് നായകനെന്ന നിലയിൽ കോഹ്ലി ഇന്ത്യയെ നയിച്ചത്.
രോഹിത് ശർമയ്ക്കൊപ്പം നാലാമത് ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും കോലി കഴിഞ്ഞു. ഗൗതം ഗംഭീറിനൊപ്പം മൂന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് നിർമിച്ച കോലി തന്നെയാണ് ഈ പട്ടികയിലും മുന്നിൽനിൽക്കുന്നത്.
