ജൊഹ്‌നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം റഫറിയോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ശിക്ഷിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റമാണ് കോലിക്കെതിരെ ചുമത്തിയത്. മൂന്നാം ദിനം മഴമൂലം മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചിരുന്നു. ഇതിനുശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഔട്ട് ഫീല്‍ഡിലെ നനവുകാരണം പന്ത് നനയുന്നതുമൂലം ബൗളര്‍മാര്‍ക്ക് ഗ്രിപ്പ് ചെയ്യാന്‍ കഴുയുന്നില്ലെന്ന് കോലി ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരോട് തുടര്‍ച്ചയായി പരാതിപ്പെട്ടു.
പിന്നീട് വെളിച്ചക്കുറവുമൂലം മത്സരം നേരത്തെ നിര്‍ത്തിയതിനുശേഷം നേരെ മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ മുറിയിലേക്ക് നേരെ കയറിച്ചെന്ന കോലി വീണ്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഈ സമയം കോച്ച് രവി ശാസ്ത്രിയും ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യവും കോലിക്കൊപ്പമെത്തി. മാച്ച് റഫറിയുമായി കോലി ചെറിയ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
മഴക്കുശേഷം കളി തുടര്‍ന്നപ്പോഴാണ് ബൗളര്‍മാര്‍ പന്ത് ഗ്രിപ്പ് ചെയ്യാന്‍ കഴിയാത്തകാര്യം കോലിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതുവരെ നന്നായി പന്തെറിഞ്ഞ അശ്വിന് പന്ത് ഗ്രിപ്പ് ചെയ്യാന്‍ കഴിയാതിരുന്നതുമൂലം കാര്യമായ ഭീഷണി ഉയര്‍ത്താനും കഴിഞ്ഞില്ല. പിന്നീട് സാഹചര്യങ്ങള്‍ മെച്ചപ്പോട്ടപ്പോഴാകട്ടെ വെളിച്ചക്കുറവിന്റെ പേരില്‍ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെക്കുകയും ചെയ്തു. ഇതാണ് കോലിയെ ചൊടിപ്പിച്ചത്.
