ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ മുൻ നായകൻ ജാവേദ് മിയാൻദാദ്. കോലി പ്രതിഭയാണെന്നും ഇപ്പോൾ ലോകത്തെ മികച്ച ബാറ്റ്സ്മാൻ അദ്ദേഹമാണെന്നും ഒരു പാക് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ മിയാൻദാദ് പറഞ്ഞു. പ്രതിസന്ധികളിൽ ഇന്ത്യൻ ബാറ്റിംഗിനെ കൈപിടിച്ചു കരകയറ്റുന്ന കോലിയുടെ മികവിനെ മിയാൻദാദ് പുകഴ്ത്തി.
ഒരു വലിയ ബാറ്റ്സ്മാന്റെ ഏറ്റവും വലിയ ഗുണമാണിതെന്നും ബൗളർമാരുടെ ശക്തിയും ദൗർബല്യവും മനസിലാക്കി ബാറ്റിംഗിൽ മാറ്റം വരുത്താൻ കോഹ്ലിക്കു തുടർച്ചയായി കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ യുവനിരയെയും പരിശീലകനായ രാഹുൽ ദ്രാവിഡിനെയും മിയാൻദാദ് പുകഴ്ത്തി.
ഏകദിന പരന്പരയിൽ രണ്ടാം സെഞ്ചുറി കുറിച്ച കോലിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് നേടിയിരുന്നു. ഒന്നാം ഏകദിനത്തിൽ 112 റണ്‍സ് നേടിയ കോഹ്ലി, കേപ്ടൗണിൽ നടന്ന മൂന്നാം ഏകദിനത്തിൽ 160 റണ്‍സ് നേടി പുറത്താകാതെനിന്നു. രണ്ടാം ഏകദിനത്തിൽ കോലിയെ പുറത്താക്കാൻ ആതിഥേയ ബൗളർമർക്കു കഴിഞ്ഞതുമില്ല.
