ബെംഗളുരു: ഐപിഎല്‍ 2018 എഡിഷനില്‍ വിരാട് കോലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി കളിക്കാന്‍ സാധ്യത കുറയുന്നു. വിരാട് കോലിയുടെ ഉയര്‍ന്ന വിപണി മൂല്യമാണ് താരത്തെ നിലനിര്‍ത്തുന്നതില്‍ നിന്ന് ബെംഗളുരുവിനെ പിന്നോട്ടുവലിക്കുന്നത്. കോലി, ഡിവില്ലേഴ്‌സ്, യശ്വേന്ദ്ര ചഹല്‍ എന്നിവരാണ് ബെംഗളുരുവിന്‍റെ പരിഗണനയിലുള്ള താരങ്ങള്‍. താരങ്ങളെ നിലനിര്‍ത്താനുള്ള പുതിയ നിയമം പ്രകാരം മൂവരെയും നിലനിര്‍ത്താന്‍ 33 കോടി ടീം ചിലവഴിക്കേണ്ടിവരും. 

ബാക്കിയുള്ള 47 കോടി രൂപയ്ക്ക് വിദേശതാരങ്ങളടക്കം 20 കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കാന്‍ ബെംഗളുരു പാടുപെടുമെന്നുറപ്പ്. താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ജനുവരി നാലിന് അവസാനിക്കുന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്‍റ്. അതിനാല്‍ വിരാട് കോലിയെ ഒഴിവാക്കി ഡിവില്ലേഴ്‌സിനെയും ചഹലിനെയും നിലനിര്‍ത്തുന്ന കാര്യം ടീം മാനേജ്മെന്‍റ് പരിഗണിച്ചേക്കുമെന്നാണ് സൂചന. 

രണ്ട് വിദേശ താരമടക്കം അഞ്ച് പേരെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. താരലേലത്തില്‍ ടീമുകള്‍ക്ക് ആകെ ചിലവഴിക്കാനുള്ള പരമാവധി തുക 66 കോടിയില്‍ നിന്ന് 80 കോടിയായി ഉയര്‍ത്തിയിരുന്നു. ഇതി മാത്രമാണ് ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിന് മുന്നിലുള്ള ഏക ആശ്വാസം. ബെംഗളുരു നിലനിര്‍ത്തിയില്ലെങ്കില്‍ മികച്ച ഫോമിലുള്ള കോലിയെ സ്വന്തമാക്കാന്‍ താരലേലത്തില്‍ ടീമുകള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടാവും.