ടി ട്വന്‍റി ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി ട്വന്റി പരമ്പര നേടാനായി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലി ലോകക്രിക്കറ്റില്‍ മറ്റാര്‍ക്കും സ്വപ്നം കാണാനാകാത്ത റെക്കോര്‍ഡ് നേട്ടത്തിനരികെയാണ്. ഇന്നത്തെ മത്സരത്തില്‍ കേവലം 17 റണ്‍സ് മാത്രം നേടിയാല്‍ ടി ട്വന്‍റി ക്രിക്കറ്റിലെ അതികായന്‍മാരുടെ പട്ടികയില്‍ കോലിക്ക് മുന്നിലെത്താം,

ടി ട്വന്‍റി ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. 55 മത്സരങ്ങളില്‍ ബാറ്റുവീശിയ കോലി ഇതുവരെ 1983 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ടി ട്വന്‍റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണിപ്പോള്‍ കോലി.

ന്യൂസിലൻഡ് താരങ്ങളായ മാര്‍ട്ടിന്‍ ഗപ്ടിലും ബ്രണ്ടന്‍ മക്കുല്ലവുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ യഥാക്രമം. ഗപ്ടില്‍ 2271 റണ്‍സും മക്കല്ലം 2140 റണ്‍സുമാണ് നേടിയിട്ടുളളത്യ മുന്‍ പാക് നായകന്‍ ഷൊയിബ് മാലിക്കാണ് മൂന്നാമന്‍. 1989 റണ്‍സാണ് മാലിക്കിന്‍റെ സമ്പാദ്യം.

ഇന്നത്തെ മത്സരത്തില്‍ ഏഴ് റണ്‍സ് നേടിയാല്‍ ടി ട്വന്‍റിയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷൊയിബിനെ പിന്നിലാക്കാം. 17 റണ്‍സ് നേടാനായാല്‍ വേഗത്തില്‍ 2000 റണ്‍സ് നേടിയവരിടെ പട്ടികയില്‍ മക്കുല്ലത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാം. 66 ഇന്നിങ്സുകളാണ് മക്കുല്ലം 2000 റണ്‍സ് നേടാനായെടുത്തത്.