ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഗായകനാവുന്നു. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്മാനും അടുത്തമാസം 15ന് തുടങ്ങുന്ന പ്രീമിയര്‍ ഫുട്സാല്‍ ലീഗിന്റെ ഔദ്യോഗിക ഗാനത്തിലാണ് വിരാട് കൊഹ്‌ലിയും എ ആര്‍ റഹ്മാനും ഒരുമിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് കൊഹ്‌ലി.

റഹ്മാനൊപ്പം നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദമാണ് താന്‍ അനുഭവിക്കുന്നതെന്ന് കൊഹ്‌ലി പറഞ്ഞു. കുട്ടിക്കാലം മുതല്‍ റഹ്മാന്റെ പാട്ടുകള്‍ മൂളിയാണ് ഞാന്‍ വളര്‍ന്നത്. ഒരു ക്രിക്കറ്റ് മത്സരത്തിന് എങ്ങനെ തയാറെടുക്കണമെന്ന് എനിക്ക് അറിയാം. എന്നാല്‍ പാട്ടു പാടാന്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല-കൊഹ്‌ലി പറഞ്ഞു. ഈമാസം 20ന് ഔദ്യോഗിക ഗാനം പുറത്തിറക്കും.

ബാറ്റുകൊണ്ടെന്നപോലെ പാട്ടിലും തിളങ്ങാന്‍ കൊഹ്‌ലിക്കാവുമെന്ന് റഹ്മാന്‍ പറഞ്ഞു. എട്ട് ടീമുകളാണ് ഫുട്സാല്‍ ലീഗിലുണ്ടാവുക. മുന്‍ ലോക ഫുട്ബോളര്‍ ലൂയിസ് ഫിഗോ പ്രസി‍ഡന്റായ ഫുട്സാല്‍ ലീഗിന്റെ അംബാസര്‍ഡ‍ര്‍ കൂടിയാണ് കൊഹ്‌ലി.