ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ കോലി പരാജയപ്പെട്ടാല്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് നായകന്‍ സ്വയം മാറിനില്‍ക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു. ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ സെഞ്ചൂറിയനില്‍ രണ്ടാം മത്സരം കളിക്കാനിറങ്ങിയത്. 

ഓപ്പണറായി ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ സാഹയ്ക്ക് പകരം പാര്‍ത്ഥീവ് പട്ടേലും ഭുവിക്ക് പകരം ഇശാന്തും ടീമിലെത്തി. ഒരു മത്സരത്തില്‍‍ പരാജയപ്പെട്ടതിനാണ് ധവാനെ പുറത്തിരുത്തിയത്. അതേസമയം ആദ്യ ടെസ്റ്റില്‍ മികച്ച രീതിയില്‍ കളിച്ച ഭുവിയെ അകാരണമായാണ് പുറത്താക്കിയത്. അതിനാല്‍ സെഞ്ചൂറിയനില്‍ പരാജയപ്പെട്ടാല്‍ കോലി സ്വയം മാറിനില്‍ക്കണമെന്നാണ് വീരു ആവശ്യപ്പെട്ടത്. 

ഭുവിയെ ഒഴിവാക്കിയ തീരുമാനം താരത്തിന്‍റെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് സെവാഗ് പറയുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 72 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. കോലിയുടെ ടീം സെലക്ഷനിലെ പോരായ്മകളാണ് ബാറ്റിംഗ് ഇതിഹാസം വീരുവിനെ ചൊടുപ്പിച്ചത്.