വാഷിങ്ടണ്‍ സുന്ദര്‍ ഈ പേരിന് പിന്നിലെ രഹസ്യം
മുംബൈ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിന് അപൂര്‍വ്വ നേട്ടം. ടി20യിൽ ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കിയത്. ഇന്ന് ടീം ഇന്ത്യയുടെ ജഴ്‌സി ധരിച്ച് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോള്‍ 18 വയസും 80 ദിവസവും മാത്രമായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്‍റെ പ്രായം. ഇക്കാര്യത്തിൽ ദില്ലിക്കാരൻ റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് വാഷിങ്ടണ്‍ സുന്ദര്‍ മറികടന്നത്.
2017 ഫെബ്രുവരി ഒന്നിന് ഇംഗ്ലണ്ടിനെതിരെ അരങ്ങേറുമ്പോള്‍ 19 വയസും 120 ദിവസവുമായിരുന്നു റിഷഭ് പന്തിന്റെ പ്രായം. ഈ പട്ടികയിൽ ഇഷാന്ത് ശര്‍മ്മ മൂന്നാമതും സുരേഷ് റെയ്ന നാലാമതും രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തുമാണ്. മലയാളി താരം സഞ്ജു വി സാംസണ്‍ ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 2015 ജൂലൈ 19ന് സിംബാബ്‌വെയ്ക്കെതിരെ ആദ്യ ടി20 കളിക്കുമ്പോള്‍ 20 വയസും 250 ദിവസവുമായിരുന്നു സഞ്ജുവിന്റെ പ്രായം.
സുന്ദറിന്‍റെ ഈ നേട്ടത്തിന് പിന്നാലെ എല്ലാവരും തേടുന്ന ഉത്തരമുണ്ട് എന്താണ് ഈ വിചിത്രമായ പേരിന് പിന്നില്‍. വാഷിംങ്ടണ്‍ സുന്ദറിന് വല്ല അമേരിക്കന്‍ കണക്ഷനുമുണ്ടോ?, അതിനുള്ള ഉത്തരം വാഷിംങ്ടണ്‍ സുന്ദറിന്‍റെ പിതാവ് എം സുന്ദര്‍ ഹിന്ദുപത്രത്തോട് വെളിപ്പെടുത്തി. അടുത്തിടെ ഇറങ്ങിയ മലയാള ചലച്ചിത്രം രക്ഷാധികാരി ബൈജുവിന്‍റെ ഒരു വിദൂര ഛായയുണ്ട് ഈ സംഭവത്തിന്.
എന്‍റെ ഗോഡ്ഫാദര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന മുന്‍ സൈനികനായിരുന്നു പിഡി വാഷിംങ്ടണിന്‍റെ ഓര്‍മ്മയ്ക്കാണ് മകന് ആ പേര് നല്‍കിയത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍.ഞാന്‍ മുന്‍പ് ക്രിക്കറ്റ് കളിക്കുമായിരുന്നു. അപ്പോള്‍ അദ്ദേഹം കളികാണുവാന്‍ ഞങ്ങള്‍ കളിക്കുന്ന മറീനയില്‍ എത്തും.
എന്‍റെ കളിയേറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം എനിക്ക് വസ്ത്രങ്ങളും, പുസ്തകങ്ങളും എന്‍റെ സ്കൂള്‍ ഫീസും നല്‍കി, എനിക്ക് രഞ്ജി സെലക്ഷന്‍ ലഭിച്ചപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. അദ്ദേഹം അന്തരിച്ച 1999ലാണ് ഇനിക്ക് മകനുണ്ടായത്, വളരെ ബുദ്ധിമുട്ടിയാണ് അവന്‍റെ അമ്മ അവന് ജന്മം നല്‍കിയത് ശ്രീനിവാസന്‍ എന്നാണ് കുട്ടിക്ക് പേരിടാനിരുന്നത് എന്നാല്‍ ഞാന്‍ പെട്ടെന്ന് തീരുമാനിച്ചു വാഷിംങ്ടണ്‍.