ജൊഹന്നസ്ബര്‍ഗ്: ഒരുപിടി മികച്ച ഫീള്‍ഡര്‍മാരുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഡിവില്ലിയേഴ്‌സും ഡുപ്ലസിസും മില്ലറും ഡുമുനിയുമെല്ലാം ഇതിന് ഉദാഹരണമാണ്. ഈ പട്ടികയിലേക്ക് മികച്ചൊരു താരത്തെ കൂടി സംഭാവ ചെയ്തിരിക്കുകയാണ് ഇന്ത്യയ്ക്കെതിരായ പരമ്പര. നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ നായകന്‍ എയ്ഡന്‍ മര്‍ക്രാമെടുത്ത ക്യാച്ച് ഇത് ശരിവെക്കുന്നു.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിലെ 47-ാം ഓവറില്‍ പന്തെറിയാനെത്തിയത് പേസര്‍ കഗിസോ റബാഡ. അവസാന പന്തില്‍ ബൗണ്ടറി ലക്ഷ്യമിട്ട് കൂറ്റടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യ ആഞ്ഞുവീശി. പന്ത് മുപ്പത് വാരയ്ക്കുള്ളില്‍ ഫീള്‍ഡ് ചെയ്തിരുന്ന മര്‍ക്രാമിന് മുകളിലൂടെ അനായാസം കടന്നുപോകുമെന്നാണ് തോന്നിച്ചത്. 

എന്നാല്‍ പാണ്ഡ്യയെ സ്തംബ്ധനാക്കി ഉയര്‍ന്ന് ചാടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പന്ത് പിടിയിലൊതുക്കി. ഒരുനിമിഷം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പോലും അമ്പരന്ന അവസ്ഥ. മര്‍ക്രം പന്ത് കൈക്കലാക്കിയത് വിശ്വസിക്കാന്‍ പോലും ബാറ്റ് ചെയ്തിരുന്ന പാണ്ഡ്യയ്ക്കായില്ല. എന്തായാലും മര്‍ക്രാമിന്‍റെ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്നായി രേഖപ്പെടുത്തുമെന്നുറപ്പ്.