വിശാഖപട്ടണം: സ്റ്റംമ്പിംഗില്‍ മഹേന്ദ്ര സിംഗ് ധോണിയെ വെല്ലാന്‍ ലോകക്രിക്കറ്റില്‍ മറ്റൊരു താരമില്ല. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംഗ് കാണാനായിരുന്നു. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ഈ സ്റ്റംമ്പിംഗാണ് എന്നതാണ് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഉപുല്‍ തരംഗ 95ല്‍ ധോണിവേഗത്തിനു മുന്നില്‍ കീഴടങ്ങിയതാണ് ലങ്കയെ തോല്‍വിയിലേക്ക് നയിച്ചത്.

തരംഗ ബാറ്റ് ചെയ്യുമ്പോള്‍ ശ്രീലങ്ക 300ലധികം സ്കോര്‍ ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. ബൗണ്ടറികളും സിക്സുകളുമായി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു താരം. എന്നാല്‍ 28-ാം ഓവറില്‍ കുല്‍ദീപ് യാദവിന്‍റെ തകര്‍പ്പന്‍ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംഗില്‍ തരംഗ വീണു. ക്രീസ് വിട്ട് പന്തടിച്ചകറ്റാന്‍ ശ്രമിച്ച തരംഗ ധോണിയുടെ വേഗം മറന്നുപോയി എന്ന് തോന്നിച്ച നിമിഷം. തരംഗയുടെ വിക്കറ്റ് വീണ ശേഷം തകര്‍ന്ന സന്ദര്‍ശകര്‍ 215ന് പുറത്തായി.