ക്രിക്കറ്റിലെ മോശം പന്തുകളുടെ കൂട്ടത്തിലേക്ക് വെസ്റ്റിന്‍ഡീസ് താരത്തിന്‍റെ ഏറ് കൂടി. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ പേസര്‍ ഷെല്‍ഡണ്‍ കോട്ട്റെലാണ് ഉന്നംതെറ്റിയ പന്തെറിഞ്ഞത് നാണക്കേട് സ്വന്തമാക്കിയത്.

വാര്‍ണര്‍ പാര്‍ക്ക്: ക്രിക്കറ്റ് ചരിത്രത്തിലെ മോശം പന്തെന്ന വിശേഷണം വിന്‍ഡീസ് താരത്തിന് നല്‍കണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്ട്റെലാണ് ഈ വിചിത്ര പന്തെറിഞ്ഞത്. ആദ്യ ഓവറിലാണ് ഇത് പിറന്നത് എന്നത് മറ്റൊരു ശ്രദ്ദേയ കാര്യം. 

ലക്ഷ്യം തെറ്റിയ അഞ്ചാം പന്ത് ഓഫ് സ്റ്റംപിന് പുറത്തുകൂടെ പറന്ന് സെക്കന്‍റ് സ്‌ലിപ്പില്‍ പൊള്ളാര്‍ഡിന്‍റെ കൈകകളിലാണ് അവസാനിച്ചത്. ആന്ദ്രേ റസല്‍ പരിക്കേറ്റ് പുറത്തായതിനാല്‍ പകരക്കാരനായാണ് കോട്ട്റെല്‍ ടീമിലെത്തിയത്. മത്സരത്തില്‍ ബംഗ്ലാദേശ് 18 റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 301 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന് ആറ് വിക്കറ്റിന് 283 എടുക്കാനേ കഴിഞ്ഞുള്ളൂ.