ഇതിഹാസതാരം സര്‍ ബോബി ചാള്‍ട്ടന്റെ നാലര പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ് ഈ മനോഹര ഗോള്‍ പഴങ്കഥയാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയെന്ന റെക്കോര്‍ഡ്. 758 കളികളില്‍ നിന്നാണ് ബോബി ചാള്‍ട്ടണ്‍ 249 ഗോളുകള്‍ നേടിയത്. റൂണിക്ക് 250 തികയ്ക്കാന്‍ വേണ്ടി വന്നത് 546 മത്സരങ്ങള്‍ മാത്രം. റൂണിയുടെ ചരിത്രനേട്ടത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്. 

എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടര പതിറ്റാണ്ടോളം നയിച്ച കോച്ച് അലക്‌സ് ഫെര്‍ഗൂസണ്ന്റെ പ്രസ്ഥാവനയാണ്. ഗോള്‍ വേട്ടയുടെ കാര്യത്തില്‍ ഇനിയൊരാളും മറികടക്കില്ലെന്നാണ് ഫെര്‍ഗൂസന്റെ വാദം. ഇനി വരുന്ന കാലത്ത് ഒരു താരവും പത്തോ അതിലധികോ വര്‍ഷം മാഞ്ചസ്റ്ററിനായി കളിച്ചെന്ന് വരില്ല. ഇക്കാരണം കൊണ്ട് തന്നെ റൂണിയുടെ റെക്കോര്‍ഡ് നിലനില്‍ക്കുമെന്നും ഫെര്‍ഗി പറയുന്നു.

റൂണി ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്നും റൂണിയുടെ റെക്കോര്‍ഡ് നേട്ടം മഹത്തരമാണെന്നും ഫെര്‍ഗൂസണ്‍ പറഞ്ഞു. റൂണിയെ എവര്‍ട്ടണില്‍ നിന്ന് യുണൈറ്റഡിലെത്തിച്ചത് ഫെര്‍ഗൂസണായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന യുവതാരം എന്ന ഖ്യാതിയോടെയായിരുന്നു ആ കൈമാറ്റം.