വെറും രണ്ടര ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിലാണ് ഹോള്‍ഡറിനെതിരായ ഐസിസിയുടെ വിചിത്ര നടപടി. നടപടിക്ക് പിന്നാലെ ഐസിസിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ വിന്‍ഡീസ് ടീമിന് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ നായകന്‍ ജേസൺ ഹോള്‍ഡറിനെ ഐസിസി ഒരു ടെസ്റ്റില്‍ നിന്ന് വിലക്കി.
ഇതോടെ സെന്‍റ് ലൂസിയയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് ഹോള്‍ഡറിന് നഷ്ടമാകും. വെറും രണ്ടര ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിലാണ് ഹോള്‍ഡറിനെതിരായ ഐസിസിയുടെ വിചിത്ര നടപടി. നടപടിക്ക് പിന്നാലെ ഐസിസിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അഞ്ച് ദിവസവും കളിക്കാത്ത ടെസ്റ്റില്‍ ഇത്തരം നടപടികള്‍ എടുക്കരുതെന്ന് മുന്‍ താരങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഹോള്‍ഡര്‍ അപ്പീല്‍ നൽകണെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോൺ ആവശ്യപ്പെട്ടു.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഹോള്‍ഡറാണ് 229 റണ്‍സുമായി ബൗളര്‍മാര്‍ കളം നിറഞ്ഞ പരമ്പരയിലെ ടോപ് സ്കോറര്‍. വിന്‍ഡീസിനായി ഏഴ് വിക്കറ്റും ഹോള്‍ഡര്‍ സ്വന്തമാക്കിയിരുന്നു. ഹോള്‍ഡറുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാകും മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ നയിക്കുക.
