ഇന്ത്യ ജയം ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് ധോണി ഒരു സബ്സ്റ്റിറ്റ്യൂട്ടിനെ വിളിപ്പിച്ചു. ഗ്ലൗസ് മാറ്റാനോ വെള്ളം കുടിക്കാനോ ആയിരുന്നില്ല ധോണി പന്ത്രണ്ടാമനെ വിളിപ്പിച്ചത്.

മുംബൈ: എംഎസ് ധോണി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമലുണ്ടാവുമോ, അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിക്കുമോ എന്ന ചൂടുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടു സജീവമാകുകയാണ്. എന്നാല്‍ ധോണിക്ക് എന്തുകൊണ്ട് പകരക്കാരില്ലെന്ന് പറയുകയാണ് ഇന്ത്യന്‍ എക്സ്പ്രസിലെ മാധ്യമപ്രവര്‍ത്തകനായ ഭരത് സുന്ദരേശന്‍ തന്റെ പുസ്തകമായ ധോണി ടച്ചില്‍.

2008ല്‍ ഓസ്ട്രേലിയക്കെതിരെ നടന്ന സിബി സീരീസിലാണ് ഈ സംഭവം. മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരായ ബെസ്റ്റ് ഓഫ് ത്രീ ഫൈനലുകളിലെ ആദ്യത്തേതില്‍ ഇന്ത്യ വിജയത്തോട് അടുക്കുകയാണ്. രോഹിത് ശര്‍മയും ധോണിയും ക്രീസില്‍. ഇന്ത്യ ജയം ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് ധോണി ഒരു സബ്സ്റ്റിറ്റ്യൂട്ടിനെ വിളിപ്പിച്ചു. ഗ്ലൗസ് മാറ്റാനോ വെള്ളം കുടിക്കാനോ ആയിരുന്നില്ല ധോണി പന്ത്രണ്ടാമനെ വിളിപ്പിച്ചത്.

അജയ്യരായ അന്നത്തെ ഓസ്ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചാല്‍ അത് അട്ടിമറി ആയെ ക്രിക്കറ്റ് ലോകം വിലയിരുത്തു. അട്ടിമറി ജയം നേടിയതിന്റെ സന്തോഷത്തില്‍ അമിതാഘോഷം നടത്തേണ്ടെന്ന് ഡ്രസ്സിംഗ് റൂമിലുള്ളവരോട് പറയാനായിരുന്നു ധോണി പന്ത്രണ്ടാമനെ ക്രീസിലേക്ക് വിളിപ്പിച്ചത്. വെറുമൊരു സാധാരണ സംഭവമെന്ന രീതിയില്‍ ഈ ജയം ആഘോഷിച്ചാല്‍ മതിയെന്ന് ധോണി പന്ത്രണ്ടാമനോട് പറഞ്ഞു.

അതുപോലെ ക്രീസില്‍ കൂടെയുള്ള രോഹിത് ശര്‍മയോടും ഇന്ത്യ ജയിച്ചാല്‍ അമിതാഘോഷം വേണ്ടെന്ന് ധോണി നിര്‍ദേശിച്ചു. ആ കളി ഇന്ത്യ ജയിക്കുകയും ബെസ്റ്റ് ഓഫ് ത്രീ ഫൈനലും ജയിച്ച് കിരീടം നേടുകയും ചെയ്തു.