കുംബ്ലെയെ പുറത്താക്കാന്‍ കോലിക്ക് ഒത്താശ ചെയ്ത വിനോദ് റായി വനിതാ ടീം ക്യാപ്റ്റന്റെ നിര്‍ദേശം തള്ളിയത് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്താകുന്നുണ്ട്.

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചിനെ കണ്ടെത്താൻ ബിസിസിഐ മൂന്നംഗ സമിതിയെ നിയമിച്ചു. ഇതിഹാസതാരം കപിൽ ദേവ്, മുൻ താരങ്ങളായ അൻഷുമാൻ ഗെയ്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങൾ. വെള്ളിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം.

Add Asianetnews as a Preferred SourcegooglePreferred

അപേക്ഷകരുമായി സമിതി അംഗങ്ങൾ ഈമാസം ഇരുപതിന് മുംബൈയിൽ അഭിമുഖം നടത്തും. കഴിഞ്ഞമാസം കരാർ അവസാനിച്ച രമേഷ് പവാർ, കേരള കോച്ച് ഡേവ് വാട്ട്മോർ, ഹെർഷൽ ഗിബ്സ്, ഒവൈസ് ഷാ, മനോജ് പ്രഭാകർ തുടങ്ങിയവർ അപേക്ഷ നൽകിയിട്ടുണ്ട്.

രമേഷ് പവാറിനെ വീണ്ടും കോച്ചാക്കണമെന്ന് ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 24ന് തുടങ്ങുന്ന ന്യുസീലൻഡ് പരമ്പരയ്ക്ക് മുൻപ് പരിശീലകനെ നിയമിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അതേസമയം, കുംബ്ലെയെ പുറത്താക്കാന്‍ കോലിക്ക് ഒത്താശ ചെയ്ത വിനോദ് റായി വനിതാ ടീം ക്യാപ്റ്റന്റെ നിര്‍ദേശം തള്ളിയത് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്താകുന്നുണ്ട്.

അതിനിടെ പരിശീലകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാലഭരണ സമിതി തലവന്‍ വിനോദ് റായിക്ക് അയച്ച ഇമെയിലുകളുടെ വിശദാംശങ്ങള്‍ ഡയാന എഡുല്‍ജി പുറത്തുവിട്ടു. അനില്‍ കുംബ്ലെയെ പുറത്താക്കാണമെന്ന് പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലി ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിച്ച ഇടക്കാല ഭരണസിമിതിക്ക് എന്തുകൊണ്ട് വനിതാ ടീം ക്യാപ്റ്റന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് എഡുല്‍ജി വിനോദ് റായിയോട് ചോദിച്ചു. എന്നാല്‍ രണ്ടും രണ്ട് സാഹചര്യമാണെന്നാണ് വിനോദ് റായിയുടെ വിശദീകരണം.