ദുബായ്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നില മെച്ചപ്പെടുത്തി. കൊല്‍ക്കത്ത ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ബാറ്റിംഗ് റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 56-ാം സ്ഥാനത്തെത്തി. കൊല്‍ക്കത്തെ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ നിര്‍ണായക അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്താണ്.

ചേതേശ്വര്‍ പൂാജരയാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഒരു സ്ഥാനം ഉയര്‍ന്ന് പതിനഞ്ചാം സ്ഥാനത്താണ് പൂജാര ഇപ്പോള്‍. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ജോ റൂട്ട് രണ്ടാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാമതുമാണ്. 11-ാം സ്ഥാനത്തുള്ള അജിങ്ക്യാ രഹാനെയാണ് റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഇരുപതാം സ്ഥാനത്താണ്.

ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രവിചന്ദ്ര അശ്വിന്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഡെയ്ല്‍ സ്റ്റെയിന്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്ന രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ ബൗളര്‍. കൊല്‍ക്കത്ത ടെസ്റ്റില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിയാറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുഹമ്മദ് ഷാമി ഇരുപത്തി മൂന്നാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മനാരുടെ റാങ്കിംഗില്‍ അശ്വിന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ജഡേജ നാലാം സ്ഥാനത്തുണ്ട്.