ദില്ലി: കളിക്കളത്തിൽ യുവരാജ് ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തുന്ന താരമാണെങ്കിൽ ജീവിതത്തിൽ തളരാത്ത പോരാട്ടത്തിന്റെ പ്രതീകമാണ്. ആ പോരാട്ടവീര്യത്തിന് മുന്നിൽ ആദരവ് പ്രകടിപ്പിക്കുകയാണ് ഗ്വാളിയാറിലെ ഐ.ടി.എം സർവകലാശാല ചെയ്തത്. ഡോക്ടറേറ്റ് (പി.എഛ്.ഡി) നൽകിയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നെടുംതൂണായി വിളങ്ങിയ താരത്തെ സർവകലാശാല ആദരിച്ചത്. അസാധാരണ കായിക ശൗര്യത്തിന്റെ പ്രതീകം, സമന്വയതത്തിന്റെയും വിനയത്തിന്‍റെയും പ്രേരക ശക്തി എന്നീ വിശേഷണങ്ങളോടെയാണ് യുവരാജിനെ സർവകലാശാല ആദരിച്ചത്.
ഡോ.എ.എസ് കിരൺകുമാർ, ഗോവിന്ദ് നിഹലാനി, ഡോ. അശോക് വാജ്പേയി, രജത് ശർമ, ഡോ. ആർ.എ മഷേൽകർ, അരുണ റോയ് എന്നീ പ്രമുഖരും യുവരാജിനൊപ്പം ഒാണററി ഡോക്ടറേറ്റ് ആദരം ഏറ്റുവാങ്ങി. ആദരവ് തന്‍റെ ഉത്തരവാദിത്വം വർധിപ്പിക്കുകയാണെന്നു യുവരാജ് പറഞ്ഞു. ഭാര്യ ഹസേൽ കീച്ചിനൊപ്പം ഒന്നാം വിവാഹ വാർഷിക ആഘോഷിച്ച താരത്തിന് ഇത് ഇരട്ട ആഘോഷത്തിന്റെ സന്ദർഭവുമായി. വിവാഹ വാർഷികത്തിന്റെ ഭാഗമായുള്ള അത്താഴത്തിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ബോളിവുഡ് താരം കൂടിയായ ഹസേൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഇത് പിന്നീട് വൈറലാവുകയും ചെയ്തു.
2007ലെ ട്വൻറി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ സ്റ്റ്യുവർട് ബ്രോഡിന്‍റെ ഒാവറിലെ ആറ് പന്തിലും സിക്സർ പറത്തിയ യുവരാജ് തുടർന്നങ്ങോട്ട് ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമായി. 2011ൽ ഇന്ത്യ വിജയിച്ച ലോകകപ്പിൽ മാൻ ഒാഫ് ദ ടൂർണമെൻറും യുവി ആയിരിന്നു. കരിയറിനിടെ എത്തിയ കാൻസർ ബാധയെ ചികിത്സയിലൂടെയും മനക്കരുത്തിലൂടെയും അതിജീവിച്ച താരം അനേകായിരങ്ങളുടെ പ്രചോദനവുമാണ്.



