വീണ്ടും വിമാന സര്‍വീസുകളെ ബാധിച്ച് ഐടി ഔട്ടേജ്, വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ച് അമേരിക്കന്‍ കമ്പനി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വ്യോമയാന കമ്പനിയായ അലാസ്‌ക എയര്‍ലൈന്‍സ് എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അലാസ്‌ക ഈ തീരുമാനമെടുത്തത്. എന്നാല്‍ എന്താണ് വിമാന സര്‍വീസുകള്‍ താറുമാറാക്കിയ കൃത്യമായ ഐടി പ്രശ്‌നം എന്ന് അലാസ്‌ക എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അലാസ്ക എയര്‍ലൈന്‍സിന്‍റെ 200-ലധികം വിമാന സര്‍വീസുകളെ പ്രശ്‌നം ബാധിച്ചതായാണ് വിവരം. 

'ഞായറാഴ്‌ച രാത്രി പസഫിക് സമയം 8 മണിക്കാണ് അലാസ്‌കയുടെ വ്യോമയാന സംവിധാനത്തില്‍ ഐടി ഔട്ടേജ് സംഭവിച്ചത്. ഇത് വിമാന സര്‍വീസുകളെ ബാധിച്ചു. ഇതോടെ കമ്പനിയുടെ മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന്'- അലാസ്‌ക എയര്‍ലൈന്‍സ് അധികൃതര്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. ഐടി പ്രശ്‌നം ഒരു രാത്രി മുഴുവന്‍ അലാസ്‌ക എയര്‍ലൈന്‍സിന്‍റെ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ക്ക് തടസം നേരിട്ടത്തില്‍ അലാസ്‌ക എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. എന്താണ് അലാസ്‌ക എയര്‍ലൈന്‍സിന്‍റെ സര്‍വീസുകളെ ബാധിച്ച പ്രശ്‌നമെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷനും വ്യക്തമാക്കിയിട്ടില്ല.