സുരക്ഷ ഉറപ്പാക്കാന്‍ ചേര്‍ന്ന ആപ്പിളിന്റെ സുരക്ഷാവിഭാഗം ജീവനക്കാരുടെ രഹസ്യയോഗത്തിലെ ശബ്ദരേഖയും വിഡിയോയും ചോർന്നു.‘ദി ഔട്ട്‌ലൈൻ’ എന്ന ഓൺലൈൻ പോർട്ടലാണ് ഇവ പ്രസിദ്ധീകരിച്ചത്. ആപ്പിൾ ഉൽപന്ന ഭാഗങ്ങൾ എങ്ങനെയാണ് ജീവനക്കാർ കമ്പനിയിൽനിന്നു കടത്തുന്നതെന്നു സുരക്ഷാവിഭാഗം മേധാവി ഡേവിഡ് റൈസ് വിവരിക്കുന്നതാണു ചോർന്നതിലെ പ്രധാനഭാഗം. 

ജീവനക്കാർ അടിവസ്ത്രത്തിനുള്ളിൽവച്ചു കടത്തിയത് എണ്ണായിരത്തിലധികം ഐഫോൺ കെയ്സുകളാണത്രേ. ഉൽപന്നങ്ങളുടെ ചെറുഭാഗങ്ങൾ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത ശേഷം അഴുക്കുചാലിൽനിന്ന് അവ വീണ്ടെടുക്കുന്നവർ വരെയുണ്ട്. 

വിപണിയിലിറങ്ങും മുൻപേ ഇവ പുറത്തെത്തിച്ചാൽ വൻ ഡിമാൻഡാണെന്നതാണു കാരണം. ഇവ പലതും ചൈനയിലെ പ്രമുഖ ഇലക്ട്രോണിക് വിപണികളിലാണ് എത്തുക. 

വൻതുക ലഭിക്കുമെന്ന വാഗ്ദാനത്തിൽ മയങ്ങിയാണു പല ജീവനക്കാരും ഇതിനു വഴങ്ങുന്നതെന്നും സുരക്ഷാ വിഭാഗം തലവൻ ഡേവിഡ് റൈസ് പറയുന്നു. വിവരങ്ങൾ ചോരുന്നതു തടയാൻ യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായം വരെ ആപ്പിൾ തേടിയിട്ടുണ്ട്