ഓട്ടമത്സരത്തിനിടെ ഒരു റോബോട്ടിന് വീണ് പരിക്കും പറ്റി. വീഴ്‌ചയിൽ അതിന്‍റെ ഒരു കൈ ഒടിഞ്ഞു. എങ്കിലും അത് തളരാതെ മത്സരം പൂർത്തിയാക്കി. 

ബെയ്‌ജിങ്: ഹ്യൂമനോയിഡ് റോബോട്ട് ഗെയിമുകൾ സംഘടിപ്പിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി ചൈന. ലോകമെമ്പാടുമുള്ള റോബോട്ടുകൾ ചൈനയിലെ ബെയ്‌ജിങ്ങില്‍ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുകയും വ്യത്യസ്‍ത ഗെയിമുകളിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ റോബോട്ടുകൾ ഫുട്ബോൾ കളിക്കുകയും റേസിംഗ് നടത്തുകയും ചെയ്യുന്നത് കാണാം. ഒളിംപിക്‌സ് ശൈലിയിലുള്ള ഗെയിംസില്‍ 16 ലോക രാജ്യങ്ങളിൽ നിന്നുള്ള 500ൽ അധികം റോബോട്ടുകൾ ഓട്ടം, ഫുട്ബോൾ, കിക്ക്ബോക്‌സിംഗ് തുടങ്ങി നിരവധി കായിക ഇനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നു.

കഴിഞ്ഞ ദിവസം ബെയ്‌ജിങ്ങില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ മനുഷ്യ ഓപ്പറേറ്റർമാർക്കും കൂട്ടാളികൾക്കും ഒപ്പം റോബോട്ടുകൾ നൃത്തം ചെയ്യുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്ന ചടങ്ങ് നടന്നു. ബാസ്‍കറ്റ്ബോൾ, കിക്ക് ബോക്‌സിംഗ്, ഫുട്ബോൾ തുടങ്ങിയ 26 ഗെയിമുകൾ റോബോട്ടുകൾ കളിക്കുന്നുണ്ട്. വെള്ളിയാഴ്‌ച ആരംഭിച്ച ഈ പരിപാടിയിൽ ആദ്യം നടന്നത് 1500 മീറ്റർ ഓട്ടമത്സരം ആയിരുന്നു. അതിൽ ചൈനയിലെ പ്രശസ്‍ത കമ്പനിയായ യൂണിറ്ററി റോബോട്ടിക്‌സിന്‍റെ റോബോട്ട് വിജയിച്ചു.

ജപ്പാൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങ്ങില്‍ നടക്കുന്ന ഈ പരിപാടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 280 ടീമുകൾ പങ്കെടുക്കുന്നുണ്ടെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മൊത്തത്തിൽ, 500-ലധികം ഹ്യൂമനോയിഡ് റോബോട്ടുകൾ ഇവിടെ അവരുടെ അത്ഭുതകരമായ കഴിവുകൾ പ്രകടിപ്പിക്കുന്നു. വലിയ കമ്പനികൾ മാത്രമല്ല, കോളേജ് വിദ്യാർഥികളും ഈ വലിയ പരിപാടിയിൽ സ്വന്തം റോബോട്ടുകളുമായി പങ്കെടുക്കുന്നു.

ചൈനയിലെ പ്രശസ്‌ത റോബോട്ടിക് കമ്പനിയായ 'യൂണിറ്റി റോബോട്ടിക്‌സ്' 1500 മീറ്റർ ഓട്ടത്തിൽ വിജയിച്ചു. അവരുടെ H1 മോഡൽ റോബോട്ടുകൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. H1 റോബോട്ടിന്‍റെ വില ഏകദേശം 6.5 ലക്ഷം യുവാൻ ആണ്. അതായത് ഏകദേശം 90,526 യുഎസ് ഡോളർ. ഇന്ത്യൻ കറൻസിയിൽ, ഈ വില ഏകദേശം 80 ലക്ഷം രൂപയാണ്. ഈ വർഷത്തെ സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയിൽ നർത്തകർക്കൊപ്പം യാങ്‌ഗെ എന്ന ചൈനീസ് നാടോടി നൃത്തം അവതരിപ്പിച്ച അതേ റോബോട്ടാണിത്. ബെയ്‌ജിങ്ങിലെ കമ്പനിയായ എക്സ്-ഹ്യൂമനോയിഡിലെ ടിയാൻ കുങ് അൾട്രാ റോബോട്ട് ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടി.

അതേസമയം, ഈ പരിപാടിയിലൂടെ റോബോട്ടുകളുടെ പല ദൗർബല്യങ്ങളും വ്യക്തമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടമത്സരത്തിന്‍റെ തുടക്കത്തിൽ, പല റോബോട്ടുകൾക്കും ഓട്ടം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ചില റോബോട്ടുകൾക്ക് സ്റ്റാർട്ടിംഗ് ലൈനിനപ്പുറത്തേക്ക് നീങ്ങാൻ പോലും കഴിഞ്ഞില്ല. ഷാൻഡോങ്ങിലെ യോബോട്ടിക്‌സ് കമ്പനിയിലെ ജിങ്‌ഷെ തൈഷാൻ എന്ന റോബോട്ടിന് മത്സരത്തിനിടെ വീണ് പരിക്കും പറ്റി. വീഴ്‌ചയിൽ അതിന്‍റെ ഒരു കൈ ഒടിഞ്ഞു. എങ്കിലും അത് തളരാതെ മത്സരം പൂർത്തിയാക്കി. 1,500 മീറ്റർ ഓടി വിജയിച്ച ഏറ്റവും വേഗതയേറിയ റോബോട്ട് 6 മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ഓട്ടം പൂർത്തിയാക്കിയത്. 3 മിനിറ്റും 26 സെക്കൻഡും എന്ന മനുഷ്യന്‍റെ റെക്കോർഡിനേക്കാൾ ഇരട്ടിസമയം ആണിത് .

ഫുട്ബോൾ മത്സരത്തിനിടെ പരസ്‍പരം കൂട്ടിയിടിച്ച് ചില റോബോട്ടുകൾ മറിഞ്ഞുവീണു. ഒടുവിൽ അവരെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ മനുഷ്യർ സഹായിക്കേണ്ടിവന്നു. എന്തായാലും സങ്കീർണ്ണമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള റോബോട്ടുകളുടെ തീരുമാനമെടുക്കൽ കഴിവ്, സന്തുലിതാവസ്ഥ, കഴിവ് എന്നിവ പരീക്ഷിക്കാൻ ഈ പരിപാടി അവസരം നൽകുന്നുവെന്ന് സംഘാടകർ പറയുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News