മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ 'അമ്മ'യുടെ നേതൃസ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ശ്വേത മേനോൻ. എന്നാൽ താൻ തോൽക്കാൻ വന്നതല്ലെന്നും എക്സിക്യൂട്ടീവിനുള്ളിൽ ചിലർ തന്നെ ലക്ഷ്യം വെക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

കൊച്ചി: മുതിർന്ന താരങ്ങൾ പറഞ്ഞാൽ അമ്മയുടെ തലപ്പത്തുനിന്ന് മാറാൻ തയ്യാർ എന്ന് ശ്വേത മേനോൻ. എന്നാൽ താൻ തോൽക്കാൻ അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു കാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോൻ പറയുന്നു. കുക്കു പരമേശ്വരനോട്‌ തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതിൽ ഒന്നും ചെയ്യാൻ ഇല്ല. വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി മാധ്യങ്ങൾ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അൻസിബയുടെ പരാതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അൻസിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകൾക്ക് നയിക്കാൻ പറ്റില്ല എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.

മൗനം പാലിച്ച് മുതിർന്ന താരങ്ങൾ

അതേസമയം താര സംഘടനക്കുള്ളിലെ പൊട്ടിത്തെറികളിൽ മൗനം പാലിക്കുകയാണ് മുതിർന്ന താരങ്ങളും നേരത്തെ സംഘടനയെ നയിച്ചവരും. അടുത്ത മാസം 21നു ചേരുന്ന വാർഷിക പൊതുയോഗത്തിൽ എല്ലാം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ നടന്മാർക്കും കടുത്ത അമർഷമുണ്ട് . നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം.

അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനക്ക് പരാതി നല്‍കി.