Asianet News MalayalamAsianet News Malayalam

ഡാറ്റ സംരക്ഷണ ബിൽ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകും; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും.

central minister rajeev chandrasekhar about digital personal data protection bill 2022
Author
First Published Nov 29, 2022, 6:23 PM IST

ദില്ലി: രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും. അല്ലാത്ത സന്ദർഭങ്ങളിൽ വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങൾ ലഭ്യമാകില്ല. സർക്കാർ പൗരന്മാരുടെ സ്വകാര്യത ലംഘിക്കാറില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

നിർദ്ദിഷ്ട ഡാറ്റാ സംരക്ഷണ നിയമം സർക്കാരിനെയും ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതിൽ നിന്ന് തടയുന്നതാണ്. ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് സ്വയംഭരണാധികാരമുള്ളതായിരിക്കും  സർക്കാരിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഒരു പ്രതിനിധിയെയും  ഇതിൽ ഉൾപ്പെടുത്തില്ല. ഡാറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോർഡാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഡാറ്റ അനോണിമൈസേഷൻ മാനേജുചെയ്യുന്നത് നാഷണൽ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് പോളിസിയുടെ പരിധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. 

ഡാറ്റാ ശേഖരണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഒരു വ്യക്തിയെ അറിയിക്കുക, കുട്ടികളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുക, പൊതു ക്രമസമാധാനത്തിനായുള്ള അപകടസാധ്യത വിലയിരുത്തുക, ഒരു ഡാറ്റ ഓഡിറ്ററെ നിയമിക്കുക, മറ്റ് വ്യവസ്ഥകൾ എന്നിവ സർക്കാർ അറിയിപ്പ് നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. 'ഈ നിയമം ഉപയോഗിച്ച് പൗരന്മാരുടെ സ്വകാര്യത ലംഘിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി' എന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പോലെയാണ് ഡാറ്റ സംരക്ഷണത്തിനുള്ള അവകാശവും. അതൊരിക്കലും പരമമല്ല. ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ബില്ല് പാസായി കഴിയുന്നതോടെ ഡാറ്റ സംരക്ഷണം സംബന്ധിച്ചുള്ള മുഴുവൻ സംവിധാനമാകെ മാറും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം ദിനംപ്രതി ഇപ്പോൾ വർധിച്ചു വരികയാണ്. ആഗോളതലത്തിൽ വലിയ കമ്പനികളടക്കമുള്ള നിരവധി പേരാണ് ഇത്തരം ഡാറ്റകൾ ദുരുപയോഗം ചെയ്യുന്നത്. ഇത്തരം ദുരുപയോഗങ്ങൾക്ക് അറുതി വരുത്തുക കൂടിയാണ് ഡാറ്റാ സംരക്ഷണ ബില്ലിന്റെ ലക്ഷ്യമെന്ന്  കേന്ദ്ര മന്ത്രി പറഞ്ഞു. 

Read More :   ജിയോ പണിമുടക്കിയെന്ന് റിപ്പോർട്ട്; ട്വിറ്ററില്‍ ട്രെൻഡിങ്ങായി 'ജിയോ ഡൗൺ'

Follow Us:
Download App:
  • android
  • ios