എവിടെ ഇരുന്നാലും ഈച്ചയുടെ ശല്യം രൂക്ഷമായതിനാല്‍ നാട്ടുകാര്‍ക്ക് ഡ്രാക്കുള ഈച്ച ഒരു പേടിസ്വപ്നമായി മാറിരിക്കുന്നു. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിലാണ് ഈ ഈച്ച ശല്യം രൂക്ഷം. 

കുതിര ഈച്ച എന്ന പേരില്‍ അറിയപ്പെടുന്ന ഇവ കന്നുകാലിക്കൂടുകള്‍ക്കു സമീപ പ്രദേശത്താണ് കൂടുതലായി കണ്ടുവരുന്നത്. തൊഴുത്തുകള്‍ക്കു സമീപപ്രദേശത്തെ വീടുകളില്‍ ഇവയുടെ ശല്യം അതിരൂക്ഷമാണ്. നിശബ്ദമായി വരുന്ന ഇവ ശരീരത്തില്‍ കടിച്ചതിനു ശേഷം മാത്രമെ അറിയാന്‍ സാധിക്കുകയുള്ളു. 

ഈച്ചയുടെ ആക്രമണം ഉണ്ടായാല്‍ മൂന്നു ദിവസം വരെയും ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാകും. ചിലര്‍ക്കു കടിയേറ്റ ഭാഗം നീരു വന്നു വീര്‍ക്കുകയും പഴുത്തു പൊട്ടുകയും ചെയ്യും. കൊടും വനങ്ങളിലും കുതിരകള്‍ ഉള്ള ഭാഗങ്ങളിലും ഇത്തരത്തില്‍ ഈച്ചകളെ കാണാറുണ്ടെന്നു പറയുന്നു. എന്നാല്‍ ഈച്ചയുടെ യഥാര്‍ത്ഥ ഉറവിടം ഏവിടെയാണ് എന്ന് അരോഗ്യവകുപ്പ് അധികൃതര്‍ക്കും വ്യക്തമല്ല.