ദില്ലി: ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ ചോദിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക് ആധാര്‍ വിവരങ്ങള്‍ ചോദിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാല്‍ വിവരങ്ങള്‍ നിര്‍ബന്ധമല്ലെന്നാണ് താന്‍ മനസിലാക്കിയത്. എങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ആധാര്‍ വിവരങ്ങള്‍ ചോദിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക് ഉപയോക്താക്കളോട് ആധാര്‍ വിവരങ്ങള്‍ ചോദിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. 

പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കാണ് ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടി വരുന്നതെന്നായിരുന്നുവെന്നും ഇത് നിര്‍ബന്ധമല്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.