ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലെന്ന് പരോക്ഷമായി സമ്മതിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ. റഷ്യന്‍ ഹാക്കര്‍മാരും ട്രംപിന്റെ സംഘവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് എഫ്ബിഐ മേധാവി ജെയിംസ് കോമെ വെളിപ്പെടുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെന്ന് ജെയിംസ് കോമെ സമ്മതിച്ചു. ഇതോടെ ഹിലാരിയുടെ പരാജയത്തിന് പിന്നില്‍ റഷ്യന്‍ ഇടപെടല്‍ എന്ന സംശയത്തിന് ബലമേറുകയാണ്.

പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ കേസിനെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് എഫ്ബിഐ ഡയറക്ടര്‍ അറിയിച്ചത്. റഷ്യന്‍ താത്പര്യമുള്ളവരെ ഹിലറി ക്ലിന്റന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലേക്ക് തിരുകി കയറ്റാന്‍ റഷ്യക്ക് കഴിഞ്ഞിരുന്നുവെന്നും എഫ്ബിഐ കരുതുന്നു. അതിനാല്‍ ആണ് തിരഞ്ഞെടുപ്പ് സമയത്ത് ഹിലാരിയുടെ വിവാദ ഇ-മെയിലുകള്‍ പുറത്ത് എത്തിയത് എന്നാണ് എഫ്ബിഐയുടെ പ്രാഥമിക നിഗമനം.

മുന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ ട്രംപ് ടവറില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ഡൊണള്‍ഡ് ട്രംപിന്റെ ആരോപണം എന്നാവ്‍ എഫ്ബിഐ തള്ളിക്കളയുന്നുണ്ട്. ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നും യാതൊരു തെളിവുകളും ലഭിച്ചില്ലെന്നുമാണ് കോമെ പറഞ്ഞത്. ക

ഴിഞ്ഞ മാര്‍ച്ചിലാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ ഒബാമ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ഉപദേശകസംഘാംഗമായ കാര്‍ട്ടര്‍ പേജ് 2016 മധ്യത്തോടെ റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യക്ക് അനുകൂലമായ രീതിയില്‍ ട്രെംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഗതിമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം.