പാരിസ്: ട്വിറ്ററിന്‍റെ ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പിന് എതിരെ പ്രതിഷേധം. ലോകത്തെ മുഴുവന്‍ കാണിച്ച് യുവതി ആത്മഹത്യ ചെയ്തത് പെരിസ്കോപ്പിലൂടെ ലൈവായി സ്ട്രീം ചെയ്തതാണ്. പാരിസിലാണ് കഴിഞ്ഞ ബുധനാഴ്ച പെരിസ്‌കോപ്പില്‍ വീഡിയോ തത്സമയം കാണിച്ചുകൊണ്ട് സബേര്‍ബന്‍ ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈഗീക പീഡനത്തെ തുടര്‍ന്നാണ് തന്‍റെ ആത്മഹത്യയെന്ന് യുവതി പെരിസ്‌കോപ്പ് വീഡിയോയില്‍ പറയുന്നുണ്ട്. പീഡിപ്പിച്ച് ആളുടെ പേരും യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പെരിസ്‌കോപ്പ് ഉപഭോക്താക്കളായ ആയിരക്കണക്കിനു പേരാണ് ഈ വീഡിയോ തത്സമയം കണ്ടത്. 

യുവതി എന്തിനാണ് ആത്മഹത്യ ലൈവാക്കിയത് എന്നത് വ്യക്തമല്ല. പെരിസ്‌കോപ്പിലൂടെ വീഡിയോ കണ്ട ഒരാളാണ് ഇത് പൊലീസിനെ അറിയിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ തത്സമയം മറ്റുള്ളവരെ കാണിക്കാന്‍ സാധിക്കുന്ന പെരിസ്‌കോപ്പ് ആപ്ലിക്കേഷന്‍ കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ പുറത്തിറക്കിയത്. ഒട്ടും സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങില്‍ ആര്‍ക്കും എന്ത് ചെയ്യാം എന്നതാണ് പുതിയ സംഭവം ഉയര്‍ത്തുന്ന പ്രശ്നം എന്നാണ് സോഷ്യല്‍ മീഡിയ വിദഗ്ധര്‍ പറയുന്നത്.