റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും യുഎസിലെ പ്രിന്‍സ്ടണ്‍ യൂണിവേര്‍‌സിറ്റിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് വിരകള്‍ക്ക് ജീവന്‍ നല്‍കുന്നതിൽ നേതൃത്വം നൽകിയത്.

മോസ്കോ: 42,000 വർഷം പഴക്കമുള്ള വിരകൾക്ക് പുതു ജീവൻ നൽകി ശാസ്ത്രജ്ഞർ. ഇവയുടെ ജൈവാവശിഷ്ടങ്ങൾ കണ്ടെത്തിയാണ് വിരകളെ പുനർജീവിപ്പിച്ചത്. റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും യുഎസിലെ പ്രിന്‍സ്ടണ്‍ യൂണിവേര്‍‌സിറ്റിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് വിരകള്‍ക്ക് ജീവന്‍ നല്‍കുന്നതിൽ നേതൃത്വം നൽകിയത്.

വർഷങ്ങളോളം മഞ്ഞ് മൂടികിടന്ന പ്രദേശത്ത് നിന്ന് ഈ വിരകളെ ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു. വിരകളുടെ രണ്ട് സാംപിളുകള്‍ വീതമാണ് കണ്ടെത്തിയത്. തുടർന്ന് ഇവയെ വ്യത്യസ്തമായ താപനിലയില്‍ സൂക്ഷിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ അവ ജീവന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയായിരുന്നു. റഷ്യയിലെ അലാസിയ നദിയിൽ നിന്നും സൈബീരിയയിലെ കോലിമ നദിയിൽ നിന്നുമാണ് ഗവേഷണത്തിന് ആവശ്യമായ സാമ്പിളുകൾ കണ്ടെത്തിയത്. 100 അടി താഴ്ചയില്‍ നിന്നും കണ്ടെത്തിയ ആദ്യത്തെ സാമ്പിളിന് 32,000 കൊല്ലവും 11.5 അടി താഴ്ചയില്‍ നിന്നും ലഭിച്ച സാമ്പിളിന് 42,000 കൊല്ലവുമാണ് പഴക്കം. 

താപനിലയിലുണ്ടാകുന്ന വ്യതിയാനം ജീവന് ഭീഷണിയാകുമെന്നുള്ള സാധ്യത നിലനിര്‍ത്തി അതീവശ്രദ്ധയോടെയാണ് ശാസ്ത്രജ്ഞര്‍ ഇവയെ സൂക്ഷിച്ചത്. ഇതുപോലെ 2000ല്‍ 'ബസിലസ്'എന്ന ബാക്ടീരിയയുടെ ജൈവാവശിഷ്ടത്തിന് ശാസ്ത്രജ്ഞര്‍ ജീവന്‍ നല്‍കിയിരുന്നു. ഒരു ഉപ്പുകല്ലില്‍ നിന്നും ലഭിച്ച ആ ബാക്റ്റീരിയകള്‍ക്ക് 250 ദശലക്ഷം വര്‍ഷം പഴക്കമുണ്ടായിരുന്നു.