സംസ്ഥാനത്ത് ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവില്‍. സൂര്യാതപമേല്‍ക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവില്‍. സൂര്യാതപമേല്‍ക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. തൃശൂര്‍ കുന്നംകുളത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് കാറില്‍ സഞ്ചരിക്കുമ്പോഴാണ് പൊള്ളലേറ്റത്. കടപ്പുറം അഴിമുഖം സ്വദേശി എളാട്ട് വീട്ടിൽ മധുവിനാണ് (55) രാവിലെ 10ന് കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ വെച്ച് വെയിലേറ്റത്. യാത്രയ്ക്കിടെ കാറിനുള്ളിലായിരുന്നിട്ടും പൊള്ളലേറ്റത് നാട്ടുകാരെയും ആരോഗ്യപ്രവർത്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാവിലെയായതിനാൽ വാഹനത്തിനുള്ളിലെ എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാതെ ഗ്ലാസുകൾ താഴ്ത്തിയിട്ടാണ് മധു യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ ശരീരത്തിൽ ചെറിയ നീറ്റൽ അനുഭവപ്പെട്ടെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല.
എന്നാൽ വീട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ നെഞ്ചിന് താഴെയായി ചുവന്ന കുമിളകൾ രൂപപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻതന്നെ അഞ്ചങ്ങാടിയിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രാഥമിക പരിശോധനയിൽ സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ ഐസ് ക്യൂബുകളും പ്രത്യേക ലോഷനും ഉപയോഗിച്ച് മരുന്നുകൾ നൽകി. പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ വിശ്രമം നിർദ്ദേശിച്ച് അദ്ദേഹത്തെ വീട്ടിലേക്ക് വിട്ടയച്ചു. കഠിനമായ വേനൽചൂട് തുടരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
മലപ്പുറം ചെമ്മാട് 8 വയസുകാരനും സൂര്യാതപമേറ്റതായി റിപ്പോർട്ടുണ്ട്. തിരൂരങ്ങാടി സ്വദേശി അഫ്നാനാണ് പൊള്ളലേറ്റത്. കൈക്ക് പൊള്ളാലേറ്റ അഫ്നാൻ തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ ചികിത്സ തേടി. അതുപോലെ ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി കൂളത്ത് വാസു എന്നയാൾക്കും പൊള്ളലേറ്റു. വൈകുന്നേരം 4 മണിക്ക് വീട്ടുമുറ്റത്ത് നിന്നാണ് വാസുവിന് സൂര്യാതപം ഏറ്റത്.



