കഴിഞ്ഞ ഡിസംബർ 12ന് 185 രാജ്യങ്ങൾ അംഗീകരിച്ച പാരീസ് ഉടമ്പടിയിൽ ഏപ്രിൽ 22നാണ് ഇന്ത്യ ഒപ്പുവച്ചത്. ഇതുവരെ 191 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവച്ചു. മൊത്തം ആഗോളവാതകത്തിന്‍റെ 55% പുറത്ത് വിടുന്ന 55 രാജ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ ഉടമ്പടി നിലവിൽ വരുമെന്നാണ് വ്യവസ്‌ഥ. 

2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത.ഇതിനായി 2020മുതൽ 6.7 ലക്ഷം കോടി രൂപയാണ് സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കുക.ഇതോടെ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം ഇനി പാരിസ് ഉടമ്പടി ആധാരമാകും. 

കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക താപനിലയിലെ വർധനവ്‌ ക്രമേണ 1.5 ഡിഗ്രി സെൽഷ്യസിലേക്ക്‌ പരിമിതപ്പെടുത്തുക തുടങ്ങിയവയാണ്‌ പാരിസ്‌ ഉച്ചകോടിയിലെ പ്രധാന നിർദേശങ്ങൾ. ഹരിതഗൃഹവാതകം പുറന്തള്ളുന്നതിൽ സംതുലനാവസ്ഥ ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ സാധ്യമാക്കാൻ ലക്ഷ്യമിടുന്നതാണ്‌ പാരിസ്‌ ഉടമ്പടി.