ദില്ലി: രാജ്യത്ത് ഇത്തവണ മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന് പ്രവചനം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് പുതിയ പ്രവചനം വരുന്നത്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ അങ്ങിങ്ങായി ശക്തമായ മഴ പെയ്യുന്നത് വേനലില്‍ നേരിയ ആശ്വാസമായി മാറിയിട്ടുണ്ട്. ഇത്തവണ ജൂണില്‍ തന്നെ മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തവണ 50 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ ശരാശരിയായ 89 സെന്‍റീമീറ്റര്‍ മഴയ്‌ക്കേ സാധ്യതയുള്ളുവെന്നും 96 ശതമാനം മാത്രമായിരിക്കും തോതെന്നും ഏപ്രില്‍ 18 ന് നടത്തിയ പ്രവചനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മെയ് മാസത്തോടെ ഈ പ്രവചനം മാറ്റിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്, മികച്ച മണ്‍സൂണിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ തലവന്‍ കെ ജെ രമേശ് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഈ സീസണില്‍ ഇതുവരെ മഴയുടെ 70 ശതമാനം മാത്രമാണ് കിട്ടിയത്. മതിയായ ജലം ലഭ്യമാകാതെ വന്നത് നെല്ല്, പരുത്തി, സോയാബീന്‍സ്, ചോളം, കരിമ്പ് കൃഷികളെയെല്ലാം ദോഷകരമായി ബാധിച്ചിരുന്നു. എല്‍നിനോ പ്രതിഭാസത്തില്‍ നിന്നും കാര്യങ്ങള്‍ മാറുന്നതിന്‍റെ ലക്ഷണമാണ് കാണുന്നതെന്ന ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അടുത്തിടെ പറഞ്ഞിരുന്നു. 

ശക്തമായ മണ്‍സൂണിന് അനുയോജ്യമായ സാഹചര്യം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എല്‍നിനോയെ പ്രതിരോധിക്കാനുള്ള സാഹചര്യത്തിലേക്ക് മാറുമെന്നും അത് ഗുണമായി മാറുമെന്നും പറഞ്ഞു.

കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ അങ്ങിങ്ങായി ശക്തമായ മഴ പെയ്യുന്നത് വേനലില്‍ നേരിയ ആശ്വാസമായി മാറിയിട്ടുണ്ട്. ഇത്തവണ ജൂണില്‍ തന്നെ മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചേക്കുമെന്നും പറയുന്നു. 50 വര്‍ഷമായി ശരാശരി മഴയായി രേഖപ്പെടുത്തുന്നത് 96 ശതമാനം മുതല്‍ 104 ശതമാനം വരെയുള്ള മഴയാണ്.