മൈസുരുവും ചെന്നൈയും അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തിന്‍റെ കണക്കുകളുമായി ട്രായ്

ദില്ലി: രാജ്യത്തെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തെ കുറിച്ച് പുതിയ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡൗണ്‍ലോഡിംഗ് വേഗത്തില്‍ റിലയന്‍സ് ജിയോയും അപ്‌ലോഡിംഗ് വേഗതയില്‍ ഭാരതി എയര്‍ടെല്ലും മുന്നിട്ടുനില്‍ക്കുന്നു. മൈസുരു, ധരംശാല, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നീ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി ഇന്‍റര്‍നെറ്റ് വേഗത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രായ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കായ ജിയോയാണ് ഡൗണ്‍ലോഡിംഗ് വേഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. പ്രീമിയം 700 MHz ബാന്‍ഡിന്‍റെ ആക്സസ് ഉള്ള ഏക ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരാണ് റിലയന്‍സ് ജിയോ. മൈസുരുവില്‍ ജിയോയ്ക്ക് ശരാശരി 243.10 എംബിപിഎസ് ഡൗണ്‍ലോഡിംഗ് വേഗമുണ്ട്. 164.44 എംബിപിഎസുമായി ഭാരതി എയര്‍ടെല്‍ രണ്ടാമത് നില്‍ക്കുന്നു. അതേസമയം അപ്‌ലോഡിംഗ് വേഗത്തില്‍ എയര്‍ടെല്ലിനാണ് മേധാവിത്വം. എയര്‍ടെല്ലിന്‍റെ അപ്‌ലോഡിംഗ് വേഗത 37.76 എംബിപിഎസ് ആണെങ്കില്‍ രണ്ടാമതുള്ള ജിയോയുടേത് 25.14 എംബിപിഎസാണ്. പഠന വിധേയമായ നഗരങ്ങളിലെല്ലാം ഇതേ ട്രെന്‍ഡാണ് നിലനില്‍ക്കുന്നത്. ജിയോ 5ജി എസ്എ (standalone), നെറ്റ്‌വര്‍ക്കിലും എയര്‍ടെല്‍ 5ജി എന്‍എസ്എ (non-standalone) നെറ്റ്‌വര്‍ക്കിലുമാണ് പ്രവര്‍ത്തിക്കുന്നത്. ജിയോയും എയര്‍ടെല്ലും സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരാണ്. 

ഡൗണ്‍ലോഡിംഗ്, അപ്‌ലോഡിംഗ് വേഗതകളില്‍ മറ്റൊരു സ്വകാര്യ കമ്പനിയായ വോഡഫോണ്‍ ഐഡിയയും (വിഐ), പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ‍്) ജിയോയുടെയോ എയര്‍ടെല്ലിന്‍റെയോ അയലത്ത് പോലുമില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 5ജി നെറ്റ്‌വര്‍ക്ക് ഇല്ലാത്തതാണ് വിഐക്കും ബിഎസ്എന്‍എല്ലിനും തിരിച്ചടിയാവുന്നത്. ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി വിന്യാസം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. അതേസമയം 5ജി ഉടന്‍തന്നെ ആരംഭിക്കും എന്നതിനാല്‍ വിഐയുടെ ഇന്‍റര്‍നെറ്റ് വേഗം ഉയരുമെന്ന് കരുതാം. 

Read more: നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം