തിരുവനന്തപുരം: എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിവര മേഖലയില്‍ പുതിയ അവസരം തുറന്നിട്ട് ഇന്‍റര്‍നെറ്റ് പ്രോഡക്ട് സ്‌കൂള്‍ പ്രോഗ്രാം. സ്റ്റാര്‍ട്ടപ്പ് വില്ലേജ് കലക്ടീവാണ് ഈ പദ്ധതിക്ക് പിന്നില്‍. കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഇന്‍കുബേറ്റര്‍ ആയ എസ്‌വി.കോ മുന്‍നിര ഹെല്‍ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ കെയര്‍സ്റ്റാക്കുമായി ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 

ഇത് പ്രകാരം . എസ്‌വി.കോ പ്രോഡക്ട് സ്‌കൂളില്‍ ഏറ്റവും സമര്‍ഥരായ 50 മുതല്‍ നൂറുവരെ സ്റ്റുഡന്റ് ഡവലപ്പര്‍മാര്‍ക്കാണ് അവസരം. ഒരു ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. ആണ്‍കുട്ടികള്‍ക്ക് ഫീസിന്റെ 80 ശതമാനവും പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ ഫീസ് തുകയും സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കും. എസ്.വി.കോ സ്ഥാപകരിലൊരാളും സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന നിര്‍മാണവിദഗ്ധനുമായ ശ്രീ. വിഷ്ണു ഗോപാല്‍ ആണ് പരിശീലകന്‍. 

പ്രോഡക്ട് സ്‌കൂളിലേക്കുള്ള പ്രവേശന നടപടികള്‍ക്കും www.sv.co, എന്ന വെബ്‌സൈറ്റിലൂടെ തുടക്കമായിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി മൂല്യം പ്രദര്‍ശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റ് നിര്‍മാണത്തിനായുള്ള കോഡിങ് ചാലഞ്ചില്‍ വിജയിക്കുന്ന വിദ്യാര്‍ഥികളുടെ ടീമിനാണ് പ്രവേശനത്തിന് അര്‍ഹത. കോഡിങ് ചാലഞ്ചില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഇന്റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് അവസാന ടീം തിരഞ്ഞെടുക്കപ്പെടുക. ആറുമാസം നീളുന്ന പ്രോഡക്ട് സ്‌കൂളിന് മാര്‍ച്ച് മാസത്തില്‍ തുടക്കമാകും.

തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് എസ്‌വി.കോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശനമുണ്ടാകും. സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന നിര്‍മാണത്തില്‍ ലോകോത്തര വിപണി തന്ത്രങ്ങളും നൂതന അറിവുകളും ലഭ്യമാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വര്‍ക്ക് പ്രതിവര്‍ഷം ആറു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ ശമ്പളത്തില്‍ തൊഴില്‍വാഗ്ദാനവും ലഭിക്കും. 

ഡിജിറ്റല്‍ സാങ്കേതിക വിദ്യാപഠനരംഗത്ത് ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളുമായി മുന്നോട്ടു വരാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ലോകോത്തര സംവിധാനം ആവിഷ്‌കരിക്കാനാണ് എസ്‌വി.കോ ശ്രമിക്കുന്നതെന്നും . ഫേസ്ബുക്ക്, പേടിഎം, കെയര്‍സ്റ്റാക്ക് എന്നീ പങ്കാളികള്‍ ഈ ഉദ്യമത്തില്‍ എസ്‌വി.കോയ്ക്ക് സഹായം ലഭ്യമാക്കുമെന്നും എസ്വി.കോ മേധാവി സഞ്ജയ് വിജയകുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെയര്‍സ്റ്റാക്ക് ഓപറേഷന്‍സ് മേധാവി ശ്രീ. അര്‍ജുന്‍ സതീഷ്, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജ്(സിഇടി) പൂര്‍വവിദ്യാര്‍ഥി ശൈലേന്ദ്രന്‍ സോമന്‍ എന്നിവരും സന്നിഹിതരായിരുന്നു.