ബംഗലൂരു: ചില കാര്യങ്ങള്‍ ഇങ്ങനെയാണ് ചില ഓര്‍മ്മകള്‍ മായിച്ച് കളയുവാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് ഇത്തരം സംഭവങ്ങള്‍ മൊബൈലില്‍ തെളിവുകളായാണ് കിടക്കുന്നത്. ചിലപ്പോള്‍ ചിത്രങ്ങളാകാം, അല്ലെങ്കില്‍ ചാറ്റുകളാകാം. പിന്നീട് പുതിയ ജീവിതത്തിന് ഇടയിലായിരിക്കാം വില്ലനായി ഈ ഡിജിറ്റല്‍ ഓര്‍മ്മകള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ ഒരു വാട്ട്സ്ആപ്പ് ഫോര്‍വേഡിനാല്‍ തകര്‍ന്ന യുവതിയുടെ ജീവിതമാണ് ടൈംസ് ഓഫ് ഇന്ത്യ ബംഗലൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.

വനിത ഹെല്‍പ്പ് ലൈന്‍റെ സഹായത്തോടെ ബംഗലൂരു കമ്മീഷ്ണര്‍ ഓഫീസില്‍ വിവാഹമോചനം ലഭിക്കണം എന്ന പരാതിയാണ് യുവതി നല്‍കിയിരിക്കുന്നത്. എന്നാല്‍ 20 കാരിയായ യുവതിയുടെ 30 കാരനായ ഭര്‍ത്താവ് യുവതി വീട്ടിലേക്ക് മടങ്ങി ചെന്നില്ലെങ്കില്‍ ഇവരുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച് ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത്.

സംഭവം ഇങ്ങനെയാണ്, പതിനെട്ടാമത്തെ വയസില്‍ വിവാഹത്തിന് മുന്‍പ് യുവതിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ഇയാളുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന യുവതി ചില നഗ്നചിത്രങ്ങള്‍ ഇയാള്‍ക്ക് അയച്ചുനല്‍കി. ഇയാളെ യുവതി വിശ്വസിച്ചിരുന്നു. എന്നാല്‍ കാമുകന്‍ ഈ ചിത്രങ്ങള്‍ തന്‍റെ സൌഹൃദവലയത്തില്‍ പങ്കുവച്ചു. 

ഈ സൌഹൃദവലയത്തിലെ ഒരു യുവാവ് ഇത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും, അയാളുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇയാള്‍ ഈ ചിത്രങ്ങള്‍ മറ്റ് ഗ്രൂപ്പുകളിലും ഫോര്‍വേഡ് ചെയ്തു. എന്നാല്‍ ഈ സമയത്ത് ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് യുവതിയെ അറിയിച്ച് ഇപ്പോഴത്തെ ഭര്‍ത്താവ് രംഗത്ത് എത്തി.

ഫോട്ടോകള്‍ പ്രചരിപ്പിച്ച യുവതിയുടെ മുന്‍ കാമുകനെ മര്‍ദ്ദിച്ച് ഫോട്ടോകള്‍ ഡിലീറ്റാക്കി എന്ന് ഇയാള്‍ പെണ്‍കുട്ടിയോട് അവകാശപ്പെട്ടു, ഇയാളുമായി അടുത്ത യുവതി, 2016 ല്‍ ഇയാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. ഇരുവരും യശ്വന്ത്പൂരില്‍ താമസമാക്കി. എന്നാല്‍ പിന്നീടാണ് അയാളുടെ പീഡനം ആരംഭിച്ചത്. ബന്ധപ്പെടുന്ന സമയത്ത് ക്രൂരമായി മര്‍ദ്ദിക്കുക, മാനസികമായും ശാരീരികമായും ഉപദ്രവിക്കുക, തണുപ്പ് കാലത്ത് ഐസ് വെള്ളത്തില്‍ കുളിപ്പിക്കുക ഇങ്ങനെ പല പീഡന മുറകളും ഇയാള്‍ എടുത്തു.

ഇവിടുന്ന് രക്ഷപ്പെട്ട യുവതി മാതാപിതക്കള്‍ക്ക് അടുത്ത് എത്തുകയും. വനിത ഹെല്‍പ്പ് ലൈനെ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യയെ വിട്ടുനല്‍കണം എന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണിയിലാണ് ഭര്‍ത്താവ്. പഴയ നഗ്നഫോട്ടോകള്‍ കയ്യിലുണ്ടെന്നും ഇയാള്‍ പറയുന്നു. ഇയാളെ അന്വേഷിച്ച പോലീസിന് ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.