മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് വരെ ഗായിക അമൃത സുരേഷിന്റെ പിതാവ് തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി പറഞ്ഞ വാക്കുകളാണ് പലരും തെറ്റായി വ്യാഖ്യാനിച്ചത്.

ങ്ങളുടെ പിതാവ് സുരേഷിനെ അവസാന കാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. ഒരു വ്യക്തി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പലരും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും സത്യം അറിയാതെ ആളുകളെ കല്ലെറിയുന്നത് നിർത്തൂ എന്നും അഭിരാമി പറയുന്നു. മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് വരെ ഗായിക അമൃത സുരേഷിന്റെ പിതാവ് തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി പറഞ്ഞ വാക്കുകളാണ് പലരും തെറ്റായി വ്യാഖ്യാനിച്ചത്.

''മരിച്ചവരെയോ പ്രായമായവരെയോ പോലും സോഷ്യൽ മീഡിയ വെറുതെ വിടില്ല എന്ന കാര്യം വളരെ വേദനാജനകമാണ്. ഒരു കുടുംബം എത്ര മാത്രമാണ് സൈബർ ബുള്ളിയിങ്ങിന് ഇരകളാകുന്നത്? ഇതിന് ഒരു പരിധിയുണ്ടാകേണ്ടതില്ലേ? ഇത്തവണ അത് എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങളുടെ ജീവിതം, കുടുംബം, മരിച്ചുപോയ എന്റെ അച്ഛനെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒരു വ്യക്തി ഒരു ടോക് ഷോയിൽ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു. അത് തെറ്റായി വ്യാഖ്യാനിച്ചു. എല്ലായിടത്തും പ്രചരിപ്പിച്ചു. ഞങ്ങളെ പിന്തുണച്ചിരുന്നവരിൽ ചിലർ പോലും ഞങ്ങൾക്കെതിരെ തിരിഞ്ഞു. അതാണ് ഏറ്റവും വേദനിപ്പിച്ചത്.

ഞങ്ങളുടെ ജീവിതം ഒരിക്കലും നിങ്ങളിൽ നിന്നും മറച്ചുവെച്ചിട്ടില്ല. ഒരുമിച്ച് നിന്ന ഒരു ചെറിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ച് കരഞ്ഞു, ഒരുമിച്ച് ചിരിച്ചു, ജീവിതത്തിലെ എല്ലാം ഒരുമിച്ച് നേരിട്ടു. എന്റെ അച്ഛൻ ആശ്രമങ്ങളുടെയും ട്രസ്റ്റുകളുടെയും പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സംഗീതത്തോടും കുടുംബ ജീവിതത്തോടുമൊപ്പം ആത്മീയതയോടുള്ള താത്പര്യവും മറ്റുള്ളവർക്കായി സേവനം ചെയ്യാനുള്ള മമസും അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ അവസരം കിട്ടുമ്പോൾ അദ്ദേഹം ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. ഞങ്ങളുടെ കുടുംബത്തെ അടുത്തറിയുന്ന എല്ലാവർക്കും ഇതറിയാം. അച്ഛൻ ഈ ലോകം വിട്ടുപോയിട്ടും ആളുകൾ അദ്ദേഹത്തിന് സമാധാനം കൊടുക്കുന്നില്ല. സത്യം അറിയാതെ ആളുകളെ കല്ലെറിയുന്നത് നിർത്തൂ. പകുതി കഥ കേട്ട് ആരുടെയെങ്കിലും പ്രതിച്ഛായ തകർക്കരുത്. എന്റെ അമ്മയെക്കുറിച്ചെങ്കിലും ഒരിക്കലെങ്കിലും ചിന്തിക്കൂ'', എന്നാണ് അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming