കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെയർ റോബോട്ടിക്സാണ് ഈ റോബോട്ട് നിർമ്മിച്ചിരുന്നത്

ഗുമി: മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ഇതിനോടകം പലതരം റോബോട്ടുകളെ പരീക്ഷിച്ചിട്ടുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. അവിടെ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്ത ആളുകളുടെ കണ്ണുതള്ളിക്കുകയാണ്. ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ട് ജൂൺ 26ന് പെട്ടെന്ന് തകരാറിലായതിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ആറരയടി ഉയരമുള്ള റോബോട്ട് കെട്ടിടത്തിലെ പടികളിൽ നിന്ന് വീഴുകയും പ്രവർത്തനരഹിതമാവുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ജോലിഭാരം കാരണം റോബോട്ട് സ്വയം തകരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുന്ന വിചിത്രവാദമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെയർ റോബോട്ടിക്സാണ് ഈ റോബോട്ട് നിർമ്മിച്ചിരുന്നത്. റസ്‌റ്റോറന്‍റുകൾക്ക് വേണ്ടിയുള്ള റോബോട്ടുകൾ നിർമിച്ച് ശ്രദ്ധേയമായ കമ്പനിയാണിത്. 2023ലാണ് ഈ റോബോട്ടിനെ ഒരു സിറ്റി കൗൺസിൽ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന റോബോട്ടിന് കെട്ടിടത്തിൽ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിലേക്ക് സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ റോബോട്ടിനെ കെട്ടിടത്തിലെ ചവിട്ടുപടികള്‍ക്ക് താഴെ തകര്‍ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്താന്‍ റോബോട്ടിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ പരിശോധിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. എന്നാല്‍ ഈ റോബോട്ട് ജോലിഭാരം കാരണം സ്വയം തകരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പലരുടെയും വാദമെന്ന് ദക്ഷിണ കൊറിയയില്‍ നിന്നുള്ള വാര്‍ത്തകളില്‍ വിശദീകരിക്കുന്നു.

ലോകത്ത് ഏറ്റവും അധികം റോബോട്ടുകൾ ഉപയോഗത്തിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ഒരോ പത്ത് ജീവനക്കാർക്കും ഒരു ഇൻഡസ്ട്രിയൽ റോബോട്ട് എന്ന നിലയിൽ ഇവിടെ റോബോട്ട് ഉപയോഗമുണ്ടെന്നാണ് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്‌സിന്‍റെ വാദം. വിവരങ്ങൾ കൈമാറാനും രേഖകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവാനുമാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. മറ്റുള്ള ജീവനക്കാരെ പോലെ തന്നെ ഒമ്പത് മണി മുതൽ ആറ് മണി വരെയാണ് ഇതിന്‍റെയും ജോലി സമയം.

Read more: 2029ല്‍ അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയെ നശിപ്പിക്കുമോ; നാസ പറയുന്നത് എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം