ഡല്‍ഹി: രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കണമെന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം ഗ്രാമീണ മേഖലകളില്‍ കൂടി എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.

ഇക്കാര്യം സംബന്ധിച്ച് നീതി ആയോഗ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. രണ്ടരക്കോടിയോളം ഫോണുകള്‍ വിപണിയിലെത്തിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിവുള്ള ഫോണുകളാകണം അവയെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടു വെച്ചു.

മൈക്രോമാക്‌സ്, ഇന്‍ഡക്‌സ്,ലാവ,കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളും ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും യോഗത്തില്‍ നിന്നും വിട്ടു നിന്നു.