ദില്ലി: ഫ്ലിപ്പ്കാര്‍ട്ടുമായി കമ്പനി ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സ്നാപ്ഡീല്‍ പിന്‍വാങ്ങുന്നു‍. സ്വതന്ത്രമായിത്തന്നെ മുന്നോട്ടുപോകുമെന്ന് സ്നാപ് ഡീല്‍ വ്യക്തമാക്കി. സ്നാപ്ഡീല്‍ നടത്തുന്ന ജാസ്പര്‍ ഇന്‍ഫോടെക് ഫ്ലിപ്പ്കാര്‍ട്ടുമായുള്ള ലയനം ഏതാണ്ട് അവസാനഘട്ടത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത പിന്‍മാറ്റം. സ്നാപ്ഡീല്‍ ഓഹരി ഉടമകളുടെ അതൃപ്തിയാണ് പിന്‍മാറ്റത്തിന് പിന്നില്‍ എന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ നിരവധി ആഴ്ചകളായി സ്‌നാപ്ഡീലുമായി ചര്‍ച്ചയിലായിരുന്നു ഫ്ലിപ്പ്കാര്‍ട്ട്. കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗിനെയായിരുന്നു സ്നാപ്ഡീല്‍ ഏറ്റെടുക്കല്‍ ചുമതല ഫ്ലിപ്പ്കാര്‍ട്ട് ഏല്‍പ്പിച്ചത്. ജപ്പാനില്‍ നിന്നുള്ള നിക്ഷേപക ഭീമന്മാരും സ്‌നാപ്ഡീലിന് ധനസഹായം നല്‍കുന്നവരുമായ സോഫ്റ്റ്ബാങ്ക് ആയിരുന്നു ലയനത്തിന് മുന്‍കൈ എടുത്തിരുന്നത്. 

രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ ആമസോണില്‍ നിന്ന് വന്‍ മത്സരമാണ് ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നേരിടുന്നത്. ഫ്ലിപ്പ്കാര്‍ട്ടിനെ ലോകത്തിലെ രണ്ടാമത്തെ ആമസോണ്‍ ആക്കി മാറ്റുക എന്നതാണ് സോഫ്റ്റ്ബാങ്കിന്‍റെ ലക്ഷ്യം. എന്നാല്‍ ഓഹരി ഉടമകള്‍ ഈ നീക്കത്തെ എതിര്‍ത്തതോടെ ഡീലില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു സ്നാപ്ഡീല്‍.