മാഡ്രിഡ് : മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാമെന്നും വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കാമെന്നും സ്പെയ്നിലെ കോടതി ഉത്തരവ്. സ്വകാര്യതാ നിയമത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ട് സ്പാനിഷ് കോടതിയാണ് ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്. 

സാമൂഹ്യ മാധ്യമങ്ങളുടെയും വാട്‌സാപ്പിന്റെയും വളര്‍ച്ചയില്‍ മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധയും കരുതലും കുട്ടികള്‍ക്ക് വേണമെന്നും കുട്ടികളെ ശ്രദ്ധിക്കാന്‍ മാതാവിനും പിതാവിനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. മകളുടെ വാട്‌സാപ്പ് ചാറ്റ് അച്ഛന്‍ വായിച്ചതിനെതിരെ മുന്‍ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി നല്‍കിയ കേസിലാണ് ഇത്തരമൊരു കോടതി വിധിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മക്കളെ രണ്ടുപേരെയും അച്ഛന്‍ തന്‍റെ മുറിയിലേയ്ക്ക് വിളിച്ചു കൊണ്ടുപോകുകയും അവിടെയിരുന്ന് മകള്‍ക്കൊപ്പം അവളുടെ വാട്‌സാപ്പ് ചാറ്റ് വായിച്ചുവെന്നും മക്കള്‍ തന്നോട് പറഞ്ഞുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യതാ ലംഘന കുറ്റം ആരോപിച്ച് പരാതിക്കാരിക്ക് അനുകൂലമായാണ് കീ്‌ഴ്‌ക്കോടതി ഉത്തരവിട്ടത്. 

സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം സ്‌പെയിനില്‍ നാലുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ഡിസംബര്‍ 26 ന് സ്‌പെയിനിലെ പൊന്‍വേഡ്ര മേല്‍ക്കോടതി കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.