ജമ്മുകശ്മീര്‍: അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ എന്തെങ്കിലും നടപടി എടുത്താല്‍ അതിന് തടസമായി ഇന്ത്യയുടെ ആകാശകണ്ണുകള്‍. അതിര്‍ത്തി കടന്നുള്ള മിന്നല്‍ ആക്രമണത്തിനും സഹായമായത് ഐഎസ്ആര്‍ഒയുടെ ആകാശകണ്ണുകളാണ് എന്നാണ് റിപ്പോര്‍ട്ട്.

പാക് സൈന്യത്തിന്‍റെയും ഭീകരരുടെയും നീക്കങ്ങള്‍ ഇന്ത്യന്‍ സൈനീക ഉപകരണങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ടെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. കാര്‍ട്ടോസാറ്റ് ഉപഗ്രഹമാണ് പാക് നീക്കങ്ങള്‍ കൃത്യമായി പിടിച്ചെടുത്ത് സൈന്യത്തിന് കൈമാറുന്നത്. 

പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉപഗ്രഹം സൈന്യത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കൈമാറുന്നുണ്ട്. എന്നാല്‍, എന്തൊക്കെയാണ് ഈ രസഹ്യങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല. സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹങ്ങളായ കാര്‍ട്ടോസാറ്റ്-2 എ, കാര്‍ട്ടോസാറ്റ്-2 ബി, കാര്‍ട്ടോസാറ്റ്-2 സി എന്നിവയാണ് അതിര്‍ത്തിയിലെയും അതിര്‍ത്തിക്കപ്പുറത്തെയും നീക്കങ്ങള്‍ വീക്ഷിക്കുന്നത്. 

ബഹിരാകാശത്തു നിന്നുള്ള ഭൗമനിരീക്ഷണത്തിനായി ഈവര്‍ഷം ജൂണില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്-2സി പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ സംബന്ധിച്ച വ്യക്തമായ ചിത്രങ്ങളും വീഡിയോകളും സൈന്യത്തിന് കൈമാറിയിരുന്നു. വ്യാഴാഴ്ച നടന്ന കമാന്‍ഡോ ഓപ്പറേഷന് സൈന്യത്തെ സഹായിച്ചതും കാര്‍ട്ടോസാറ്റാണെന്നാണ് റിപ്പോര്‍ട്ട്.