ട്വിറ്റര്‍ ഉന്നതര്‍ എത്തണം; അന്ത്യ ശാസനം നല്കി പാര്ലമെന്ററി കമ്മിറ്റി
ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്റിന്‍റെ ഐടി കമ്മിറ്റിയാണ് പാനലിന് മുന്നിൽ ഹാജരാകാൻ ട്വിറ്റർ മേധാവികളോട് ആവശ്യപ്പെട്ടത്
ദില്ലി: സാമൂഹ്യ മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ ട്വിറ്റര്‍ സിഇഒയോ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകാന്‍ 15 ദിവസത്തെ സമയം കൂടി അനുവദിച്ചു. നേരത്തെ ഹാജറാകാന്‍ സാധിക്കില്ലെന്ന് ട്വിറ്ററിന്‍റെ ഉന്നതര്‍ വ്യക്തമാക്കിയിരുന്നു. ഇത് ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡെ കമ്മിറ്റിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഐടി പാര്‍ലമെന്ററി കമ്മിറ്റിക്ക് വിജയ ഗഡ്ഡേ കത്തയച്ചിരുന്നു. പാനലിനു മുമ്പാകെ ഫെബ്രുവരി 11നായിരുന്നു ഇവര്‍ ഹാജരാകേണ്ടിയിരുന്നത്.
ഇതിനെ തുടര്‍ന്നാണ് 15 ദിവസത്തിനുള്ളില്‍ ഹാജറാകണം എന്ന അന്ത്യശാസനം പാര്‍ലമെന്‍ററി കമ്മിറ്റി നല്‍കിയത്. ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്റിന്‍റെ ഐടി കമ്മിറ്റിയാണ് പാനലിന് മുന്നിൽ ഹാജരാകാൻ ട്വിറ്റർ മേധാവികളോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി ഏഴിനാണ് ഹിയറിംഗ് സെഷന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് കൂടുതല്‍ സമയം നല്‍കുന്നതിനായി 11ലേയ്ക്ക് മാറ്റുകയായിരുന്നു.
ഇതിന‌് പിന്നാലെയാണ് ഹാജരാകാന്‍ കഴിയില്ലെന്ന് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. ഹാജരാകാന്‍ സമയം വേണമെന്ന് കാണിച്ചാണ് സിഇഒ ജാക്ക് ഡോര്‍സി അടക്കമുള്ള ഉദ്യോഗസ്ഥർ കത്ത് അയച്ചത്. സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ കഴിയില്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനി പ്രതിനിധിയെ അയക്കാവുന്നതാണെന്നും പാര്‍ലമെന്ററി സമിതി ട്വിറ്ററിനെ അറിയിച്ചിരുന്നു.
എന്നാല്‍, ഇന്ത്യയിലെ സോഷ്യല്‍ മീഡിയ കണ്ടന്റും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ളവര്‍ ആരും തന്നെ ട്വിറ്റര്‍ ഇന്ത്യയില്‍ ഇല്ല. ഏതെങ്കിലും ജൂനിയര്‍ എംപ്ലോയിയെ കമ്മിറ്റിക്ക് മുമ്പാകെ അയക്കുന്നത് ഉചിതമായിരിക്കില്ലെന്നും വിജയ ഗഡെ കത്തിൽ പറഞ്ഞു. എന്നാല്‍ ഇത് തള്ളിയാണ് 15 ദിവസത്തെ അന്ത്യശാസനം ഹാജറാകുവാന്‍ നല്‍കിയത്.