പാരിസ്: വാനാക്രൈ പൂട്ടിയ ഫയലുകള്‍ മോചനദ്രവ്യം കൊടുക്കാതെ തുറക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി വിദഗ്ദര്‍. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധരാണ് വാനാകീ (WannaKey), വാനാകിവി (WannaKivi) എന്നിങ്ങനെ രണ്ടു പ്രോഗ്രാമുകള്‍ വികസിപ്പിച്ചത്. വാനാക്രൈ ബാധിച്ചെന്ന് അറിഞ്ഞശേഷം കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയൂ. 

ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറില്‍നിന്നു വീണ്ടെടുക്കുകയാണ് രീതി. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കംപ്യൂട്ടറിലെ ഫയലുകള്‍ വാനാക്രൈ പൂട്ടുന്നത്. എന്‍ക്രിപ്ഷനായി കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും. ഉപയോക്താക്കള്‍ കീ ഉപയോഗിച്ചു ഫയലുകള്‍ തിരിച്ചുപിടിക്കാതിരിക്കാനാണിത്. 

തുറക്കണമെങ്കിലും ഇതേ കീ ആവശ്യമാണ്. കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില നമ്പറുകള്‍ കംപ്യൂട്ടറിനുള്ളിലുണ്ടാകുന്നതു പ്രയോജനപ്പെടുത്തി പുതിയ പ്രോഗ്രാമിന്റെ സഹായത്തോടെ കീ വീണ്ടെടുക്കുകയാണു ചെയ്യുന്നത്. എല്ലാ കംപ്യൂട്ടറുകളിലും ഇതു പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും വാനാകീ കാര്യക്ഷമമാണെന്നു പല സുരക്ഷാവിദഗ്ധരും വിലയിരുത്തുന്നു.