ബഹിരാകാശത്ത് കുടുങ്ങിപ്പോയെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ കാമുകന്‍, ആറ് ലക്ഷം രൂപ അയച്ചുകൊടുത്ത 80കാരി തട്ടിപ്പിനിരയായി

ടോക്കിയോ: ഡിജിറ്റൽ അറസ്റ്റുകൾ, ബാങ്ക്- ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പുകൾ തുടങ്ങി പലവിധ സൈബര്‍ സ്‌കാമുകള്‍ നമ്മൾ കേട്ടിട്ടുണ്ട്. 'പ്രണയക്കെണി'യിൽ കുടുക്കി ആളുകളെ വഞ്ചിക്കുന്ന നിരവധി കേസുകളും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ പറയാൻ പോകുന്ന ഈ സംഭവം നിങ്ങൾ ഒരിക്കലും കേൾക്കാനിടയില്ല. ഒരു വൃദ്ധ സ്ത്രീയിൽ നിന്നും അവരുടെ 'ബഹിരാകാശ കാമുകൻ' ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം ആണിത്. താൻ ബഹിരാകാശത്ത് കുടുങ്ങിപ്പോയെന്നും ഓക്‌സിജൻ തീർന്നുപോകുന്നുവെന്നും പറഞ്ഞായിരുന്നു ഈ തട്ടിപ്പ്. ജപ്പാനിലെ വടക്കൻ ഹൊക്കൈഡോയിലാണ് സംഭവം.

ജൂലൈയിൽ സോഷ്യൽ മീഡിയ വഴിയാണ് എൺപതുകാരി തന്‍റെ കാമുകനെ പരിചയപ്പെട്ടത്. തന്‍റെ പേര് ഇലി എന്നാണെന്നും റഷ്യൻ ബഹിരാകാശ യാത്രികനാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകാരൻ വയോധികയെ പരിചയപ്പെട്ടത്. താൻ ഇപ്പോൾ ഒരു ബഹിരാകാശ പേടകത്തിലാണെന്നും അയാൾ പറഞ്ഞു. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക ക്രമേണ അയാളോട് അടുത്തു. കുറച്ച് സംഭാഷണങ്ങൾക്ക് ശേഷം, തന്‍റെ ബഹിരാകാശ പേടകം ആക്രമണത്തിനിരയായെന്നും ഓക്‌സിജൻ വാങ്ങാൻ പണം ആവശ്യമാണെന്നും അയാൾ സ്ത്രീയെ ബോധ്യപ്പെടുത്തി. ഇന്ധനത്തിനും ലാൻഡിംഗ് ഫീസിനുമായി പണം അയയ്ക്കാൻ സ്‍ത്രീയോട് അഭ്യർഥിച്ചു. ഭൂമിയിൽ തിരിച്ചെത്തിയാൽ പണം തിരികെ നൽകുമെന്നും അയാൾ പറഞ്ഞിരുന്നു. പക്ഷേ പണം ലഭിച്ചയുടനെ അയാൾ വയോധികയുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിച്ചു. ഇതോടെ വയോധിക പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം, ഓൺലൈനിൽ കണ്ടുമുട്ടുന്ന ആരെങ്കിലും നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ലോക്കൽ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ജാപ്പനീസ് നാഷണൽ പൊലീസ് ഏജൻസിയുടെ കണക്കനുസരിച്ച്, 2024ലെ ആദ്യ 11 മാസങ്ങളിൽ 3,326 പ്രണയ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ വലിയ വർധനവാണ്. തട്ടിപ്പുകളുടെ ഈ വർദ്ധനവ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകാൻ അധികാരികളെ പ്രേരിപ്പിച്ചു. ഓൺലൈനിൽ കണ്ടുമുട്ടുന്ന വ്യക്തികളിൽ പെട്ടെന്ന് പ്രണയം തുറന്നുപറയുകയും പിന്നീട് പണം ആവശ്യപ്പെടുകയും ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ പൗരന്മാരോട് നിർദ്ദേശിക്കുന്നു.

ആരെങ്കിലും ഓൺലൈനിൽ പണം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യണം?

ഓൺലൈനായോ ഫോണിലൂടെയോ ആരുമായും പണം അയയ്ക്കുകയോ രഹസ്യ വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്. ആളുകളെ വഞ്ചിക്കാൻ തട്ടിപ്പുകാർ പുതിയ വഴികൾ കണ്ടെത്തുന്നതിനാൽ എപ്പോഴും അതീവ ജാഗ്രത പാലിക്കുക.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming