1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മലയാളികള്‍ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത മൂവി ഫ്രാഞ്ചൈസിയുടെ ഇതുവരെയുള്ള യാത്ര ചെറുദൈര്‍ഘ്യത്തില്‍ ദൃശ്യവത്കരിക്കുന്നുണ്ട് ടീസറില്‍
സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ദൃശ്യം 3 ന്‍റെ ടീസര്‍ പുറത്തെത്തി. 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മലയാളികള്‍ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത മൂവി ഫ്രാഞ്ചൈസിയുടെ ഇതുവരെയുള്ള യാത്ര ചെറുദൈര്‍ഘ്യത്തില്‍ ദൃശ്യവത്കരിക്കുന്നുണ്ട് ടീസറില്‍. ഒപ്പം മൂന്നാം വരവിലെ ജോര്‍ജുകുട്ടിയെയും കാണാം. താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിക്കുന്ന നായകനെയാണ് ടീസറില്‍ കാണാനാവുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് അനുസരിച്ച് ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെ അഞ്ച് മണിക്കാണ് ടീസര്‍ പ്രീമിയര്‍ ചെയ്തത്.
ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.
അതേസമയം വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററുകളിലേക്ക് എത്തണമെന്നാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് പറഞ്ഞിരിക്കുന്നത്. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു പറഞ്ഞിരുന്നു.



