പ്രശസ്ത തെലുങ്ക് ഗാനരചയിതാവും എം.എം. കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത (92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രശസ്ത ഗാനരചയിതാവും എം.എം. കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത (92) അന്തരിച്ചു. ജൂലൈ 7ന് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിലാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.

ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം എസ്എസ് രാജമൗലിയുടെ അമ്മാവനാണ്. 1932 ഒക്ടോബർ 8നാണ് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ കോടൂരി സുബ്ബാറാവു എന്ന ശിവശക്തി ദത്ത ജനിച്ചത്. ഗാനരചനയ്‌ക്കപ്പുറം ഒരു തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

സംസ്‌കൃത ഭാഷയിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിൽ ഈ പാണ്ഡിത്യം ഉപയോഗിച്ചിരുന്നു. 'മമതല തല്ലി' (ബാഹുബലി), 'രാമം രാഘവം' (ആർ.ആർ.ആർ), 'അഞ്ജന്ദ്രി തീം' (ഹനുമാൻ) തുടങ്ങിയ ഗാനങ്ങൾ ഇദ്ദേഹത്തിന്‍റെ അടുത്തകാലത്തെ വന്‍ ഹിറ്റുകളാണ്.

ചെറുപ്പത്തില്‍ തന്നെ കലാരംഗത്തോട് താല്‍പ്പര്യം വന്ന ഇദ്ദേഹം സി.ആർ. റെഡ്ഡി കോളേജിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മുംബൈയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്‌സിൽ ചേർന്നു. ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷം, 'കമലേഷ്' എന്ന തൂലികാനാമത്തിൽ ചിത്രകാരനായി.

പിന്നീട് സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ ചെന്നൈയിലേക്ക് താമസം മാറ്റി. 1988ൽ 'ജാനകി രാമുദു' എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്തേക്ക് കടന്ന അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് ഗാനം രചിച്ചു. സൈ, ചത്രപതി, രാജന, ബാഹുബലി, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. 2007ൽ 'ചന്ദ്രഹാസ്' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.

ശിവശക്തി ദത്തയുടെ കുടുംബം തെലുഗു സിനിമയിലെ പ്രശസ്തരാണ്. അദ്ദേഹത്തിന്റെ മകൻ എം.എം. കീരവാണി, 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്കർ നേടിയ പ്രശസ്ത സംഗീതസംവിധായകനാണ്. പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പിതാവും പ്രശസ്ത രചിതാവുമായ വി. വിജയേന്ദ്ര പ്രസാദിന്‍റെ സഹോദരനാണ് ശിവശക്തി. മറ്റൊരു മകൻ കല്യാണി മാലിക്കും സംഗീതസംവിധായകനാണ്.

അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ തെലുഗു സിനിമാ ലോകം അദരാഞ്ജലി അര്‍പ്പിച്ചു. മെഗാസ്റ്റാർ ചിരഞ്ജീവി, മഹേഷ് ബാബു, ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്ല്യാണും അടക്കം സിനിമാ പ്രമുഖരും ആരാധകരും സോഷ്യല്‍ മീഡിയയില്‍ വിയോഗത്തിന്‍റെ ദു:ഖം പങ്കിട്ടു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഹൈദരാബാദിൽ നടന്നു