ആ അനുഭവം നൽകിയ പാഠം വലുതാണ്, പിന്നീട് ബിസിനസ്സിൽ വലിയ തിരിച്ചടികൾ ഉണ്ടാകുമ്പോഴോ, പണം നഷ്ടപ്പെടുമ്പോഴോ, മറ്റുള്ളവരുടെ ഭാഗത്തുനിന്ന് റിജക്ഷൻ നേരിടേണ്ടി വരുമ്പോഴോ തളരാതിരിക്കാൻ ആ പഴയകാല ഓർമ്മ തനിക്ക് കരുത്ത് പകരുന്നു.
എല്ലാ മനുഷ്യരുടെ ജീവിതത്തിലും കാണും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കാലം. അത് സാമ്പത്തികമായിരിക്കാം മറ്റെന്തെങ്കിലും പ്രയാസങ്ങളായിരിക്കാം. അതുപോലെ, മുംബൈയിലുള്ള സംരംഭകനായ അഭിഷേക് അഗർവാൾ തന്റെ അവസ്ഥ ഷെയർ ചെയ്തിരിക്കയാണ് ലിങ്ക്ഡ്ഇന്നിൽ. തീരെ പണമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുന്നത് ഭാവിയിലെ പ്രതിസന്ധികളെ നേരിടാൻ ഒരുവനെ പ്രാപ്തനാക്കുമെന്നാണ് മുംബൈയിൽ നിന്നുള്ള അഭിഷേക് പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
തന്റെ 18 -ാം വയസ്സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെക്കുറിച്ചും ഏഴു ദിവസത്തോളം വെറും വെള്ളവും റൊട്ടിയും മാത്രം കഴിച്ച് ജീവിച്ചതിനെക്കുറിച്ചുമാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആ ഏഴു ദിവസങ്ങളിലെ വിശപ്പിനേക്കാൾ തന്നെ വേട്ടയാടിയത് ആ ദിവസങ്ങളിലെ നിസ്സഹായാവസ്ഥയായിരുന്നു എന്നും അദ്ദേഹം കുറിച്ചു.
എന്നാൽ, ആ അനുഭവം നൽകിയ പാഠം വലുതാണ്, പിന്നീട് ബിസിനസ്സിൽ വലിയ തിരിച്ചടികൾ ഉണ്ടാകുമ്പോഴോ, പണം നഷ്ടപ്പെടുമ്പോഴോ, മറ്റുള്ളവരുടെ ഭാഗത്തുനിന്ന് റിജക്ഷൻ നേരിടേണ്ടി വരുമ്പോഴോ തളരാതിരിക്കാൻ ആ പഴയകാല ഓർമ്മ തനിക്ക് കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ദാരിദ്ര്യം മഹത്വമുള്ളതാണെന്നോ കഷ്ടപ്പാടുകൾ സ്വയം നമ്മെ ശക്തരാക്കുമെന്നോ താൻ കരുതുന്നില്ല, എന്നാൽ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന ധൈര്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയതും. 'വളരെ നല്ലൊരു കുറിപ്പ്. ചിലപ്പോൾ വിജയം പോലും തരാത്ത പാഠങ്ങളായിരിക്കും ഇത്തരത്തിലുള്ള ഏറ്റവും കഠിനമായ നിമിഷങ്ങൾ നമുക്ക് തരുന്നത്; നമ്മൾ കരുതുന്നതിനേക്കാൾ വലിയ പ്രതിസന്ധികളെ അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന് അവ നമ്മെ പഠിപ്പിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്.
'മാസ്റ്റേഴ്സ് കഴിഞ്ഞ സമയത്ത് കടുത്ത ദാരിദ്ര്യവും വിശപ്പും അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. ആ നിസ്സഹായാവസ്ഥയെ ഞാൻ അതിജീവിച്ചു. അതുകൊണ്ട് തന്നെ എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇന്ന് എനിക്കുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.


