മേഘാലയ വെറും തട്ടിപ്പ് സ്ഥലമാണ് എന്ന് വിദേശിയായ വിനോദ സഞ്ചാരി. എന്നാല്‍, ഈ വീഡിയോ മുഴുവനായും കണ്ടുകഴിയുമ്പോഴാണ് ശരിക്കും യുവാവ് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുക. 

'മേഘാലയ വെറും തട്ടിപ്പ് സംസ്ഥാനമാണ്' എന്ന് വിദേശിയായ വിനോദസഞ്ചാരി. ലൂയിസ് പുൾമാൻ എന്ന യുവാവാണ് ഇൻസ്റ്റ​ഗ്രാമിൽ ഈ പരാമർശം നടത്തിയത്. എന്നാൽ, ഈ വീഡിയോ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നെറ്റിസൺസിന് ഇപ്പോൾ മേഘാലയയോടുള്ള ഇഷ്ടം കൂടുകയാണ്. തമാശയായിട്ടാണ് ലൂയിസ് മേഘാലയയെ തട്ടിപ്പ് സംസ്ഥാനം എന്ന് വിളിച്ചത്. ഒപ്പം അവിടുത്തെ ആതിഥ്യമര്യാദയെ പുകഴ്ത്തുകയാണ് ലൂയിസ്.

Add Asianetnews as a Preferred SourcegooglePreferred

മൂന്നാഴ്ച നീണ്ട തന്റെ യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്ന മൂന്ന് പ്രധാന 'തട്ടിപ്പുകൾ' ആണ് അദ്ദേഹം വീഡിയോയിൽ വിവരിക്കുന്നത്. അതിലൊന്ന് പണം വാങ്ങാത്ത ​ഗൈഡാണ്. ഒരു ട്രക്കിംഗിനായി 2,000 രൂപയ്ക്ക് ഉറപ്പിച്ച ഗൈഡ്, ഏഴ് മണിക്കൂർ പുൾമാനോടൊപ്പം ചിലവഴിച്ചു. എന്ന് മാത്രമല്ല, അദ്ദേഹത്തെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിക്കുകയും ചെയ്തു. എന്നാൽ മടങ്ങുമ്പോൾ കൂലി വാങ്ങാൻ അദ്ദേഹം തയ്യാറായില്ലത്രെ.

അതുപോലെ, വഴിയിൽ വെച്ച് ലിഫ്റ്റ് നൽകിയ ഒരു ദമ്പതികൾ ചായ കുടിക്കാൻ പുൾമാനെ വീട്ടിലേക്ക് ക്ഷണിച്ചു. ചായ കുടിച്ച് മടങ്ങാം എന്ന് കരുതിയ പുൾമാനെ അവർ മൂന്ന് ദിവസമാണ് അതിഥിയായി അവരുടെ വീട്ടിൽ താമസിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഭക്ഷണമാണ് അവിടെ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

View post on Instagram

അടുത്തതായി പറയുന്നത് നാട്ടുകാരെ കുറിച്ചാണ്. റോഡരികിൽ തനിയെ നിൽക്കാൻ പോലും ആരും സമ്മതിക്കില്ലെന്നാണ് പുൾമാൻ തമാശയായി പറയുന്നത്. പോകുന്ന വണ്ടികളെല്ലാം നിർത്തി സഹായിക്കാൻ തയ്യാറാവുന്നത് കൊണ്ട് കഷ്ടപ്പെടാൻ പോലും തനിക്ക് അവസരം ലഭിച്ചില്ലെന്നും പുൾമാൻ പറയുന്നു. താൻ ഇതുവരെ സന്ദർശിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് മേഘാലയ എന്നും അവിടുത്തെ മനുഷ്യരുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞാണ് പുൾമാൻ വീഡിയോ അവസാനിപ്പിക്കുന്നത്.